സംസ്ഥാന വനം വകുപ്പ് മന്ത്രിക്കാണ് മയക്കുവെടി വെയ്‌ക്കേണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
‘വനംവകുപ്പ് മന്ത്രിക്കും വനംവകുപ്പിനും എന്ത് പറ്റിയെന്നാണ് എന്റെ ചോദ്യം. അഞ്ചലിൽ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നു. അതും നായാട്ട് സംഘത്തിന്റെ അക്രമിച്ചത് കൊണ്ടാണോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണ്. എന്താണ് ഇതിനൊരു പരിഹാരം എന്നല്ലേ ഗവൺമെന്റ് ചിന്തിക്കേണ്ടത്? വനംമന്ത്രിക്ക് മയക്കുവെടി വെക്കണം.
അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല. എന്താണീ ചെയ്തുകൊണ്ടിരിക്കുന്നത്? അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. രണ്ട് മൂന്ന് പേർ കാട്ടുപോത്തിന്റെ അക്രമത്തിൽ മരിക്കുമ്പോൾ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? വളരെ പ്രതിഷേധാർഹമായ കാര്യമാണ്.” രമേശ് ചെന്നിത്തല പ്രതികരിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച വ്യക്തിയുടെ മൃതദേഹംവെച്ച് ചിലര്‍ വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചതുപോലെയുള്ള ക്രൂരതയാണെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം എത്തിയിരുന്നു.