കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് കർണാടകയിൽ ഏത് പാർട്ടി ഭരിക്കുമെന്നത് മെയ് 10 ന് തീരുമാനിക്കപ്പെടും. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തുവിട്ടു. കർണാടകയിലെ വോട്ടർമാരോട് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് പുറത്തുവിട്ടത്.
“സ്വാതന്ത്ര്യത്തിന്റെ അമൃതിൽ, നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ഒരു വികസിത രാജ്യമാക്കാൻ നമ്മൾ ഇന്ത്യക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. എത്രയും വേഗം ഇന്ത്യയെ ആദ്യ മൂന്ന് സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടുത്തണം. കർണാടകയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയും ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ”വെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടകയുടെ വികസനത്തിൽ ബിജെപിയുടെ നയങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പോലുള്ള പകർച്ചവ്യാധികൾക്കിടയിലും കർണാടകയിലെ ബിജെപി സർക്കാരിന്റെ കാലത്ത് പ്രതിവർഷം 90,000 കോടി രൂപയുടെ വിദേശ നിക്ഷേപം വന്നു. മുൻ സർക്കാരിന്റെ കാലത്ത് ഇത് പ്രതിവർഷം 30,000 കോടി രൂപയായിരുന്നുവെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.
വികസനത്തിനും പ്രത്യേകിച്ച് നമ്മുടെ യുവതലമുറയുടെ ശോഭനമായ ഭാവിക്കും വേണ്ടിയുള്ള ബിജെപിയുടെ പ്രതിബദ്ധതയാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നിക്ഷേപം, വ്യവസായം, ഇന്നൊവേഷൻ എന്നിവയിൽ കർണാടകയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിത്ത് മുതൽ വിപണി വരെ കർഷകരുടെ സൗകര്യം വർധിപ്പിക്കാൻ ബിജെപി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു