കൊച്ചി: ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോയ് മാത്യുവിന് തോല്‍വി. ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് ജോയ് മാത്യു തോല്‍വി ഏറ്റുവാങ്ങിയത്. പതിവു തെറ്റിച്ചു കൊണ്ട് ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു.
റൈറ്റേഴ്‌സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.
മുമ്പും ബാലചന്ദ്രൻ ചുള്ളിക്കാട് റൈറ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 50-21 എന്ന മികച്ച മാർജിനിൽ തന്നെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു കയറിയത്. ഒരു വോട്ട് അസാധുവായി. നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ഫെഫ്കയുടെ കീഴിൽ റൈറ്റേഴ്‌സ് യൂണിയൻ ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. വളരെ കാലം ഉണ്ണിക്കൃഷ്ണൻ എതിരില്ലാതെ ഈ സംഘടനയുടെ തലപ്പത്തിരുന്നു. പ്രസിഡന്റ് ഉൾപ്പെടെ ഒരു സ്ഥാനത്തും മത്സരമുണ്ടായിരുന്നില്ല. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്‌സ് സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്ണൻ തുടരുന്നത്. റൈറ്റേഴ്‌സ് യൂണിയനിലെ ജനറൽ സെക്രട്ടറി സ്ഥാനം എകെ സാജനായി.
ഉദയകൃഷ്ണ, ജെസൻ ജോസഫ്. ജോസ് തോമസ്, ബാറ്റൺ ബോസ്, ബെന്നി ആശംസ, ബെന്നി പി നായരമ്പലം, ഷൈജു അന്തിക്കാട്, സുരേഷ് പൊതുവാൾ എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് എത്തുന്നവർ. സിനിമയിലെ വിവിധ മേഖലയിൽ പെട്ടവരുടെ കോൺഫഡറേഷനാണ് ഫെഫ്ക. ഫെഫ്കയ്ക്ക് കീഴിൽ 19 സിനിമാക്കാരുടെ തൊഴിൽ സംഘടനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എഴുത്തുകാരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ.