മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ഭാവിപോലും ചോദ്യചിഹ്നമാക്കുന്നതാണ് ദേശീയ ചാനലിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകള്‍. താരങ്ങളുടെ ഭാവിയും വര്‍ത്തമാനവുമൊക്കെ തങ്ങളുടെ കയ്യിലാണെന്ന് ചേതന്‍ ശര്‍മ ഇന്നലെ ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്.
മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആരാധകര്‍ തങ്ങളെ വെറുതെ വിടില്ലെന്നും ഇഷാൻ കിഷന്‍റെ ഏകദിന ഡബിൾ സെഞ്ച്വറിയോടെ ടീമിലെ സഞ്ജുവിന്‍റെ സ്ഥാനം ഏറെക്കുറെ അവസാനിച്ചെന്നും ചേതൻ ശര്‍മ്മ പറഞ്ഞു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്റില്‍ ലഭിക്കാവുന്ന വിമര്‍ശനത്തെക്കുറിച്ച് സെലക്ടര്‍മാര്‍ക്കെല്ലാം അറിയാം.
എന്നാല്‍ ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുകയും ശുഭ്മാന്‍ ഗില്‍ മിന്നുന്ന ഫോം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൂന്ന് താരങ്ങളുടെ വൈറ്റ് ബോള്‍ കരിയറാണ് അവസാനിച്ചത്. സഞ്ജു സാംസണിന്‍റെയും കെ എല്‍ രാഹുലിന്‍റെയും ശിഖര്‍ ധവാന്‍റെയും. ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ചുറി നേടിയതിനെക്കുറിച്ച് ചേതന്‍ ശര്‍മ പറയുന്നു.
ഡിസംബറില്‍ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ചുറി നേടിയതോടെ ശിഖര്‍ ധവാനെ പിന്നീട് ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സഞ്ജു സാംസണെ ആകട്ടെ അതുവരെ ഏകദിന ടീമിലേക്കാണ് പരിഗണിച്ചിരുന്നതെങ്കില്‍ പിന്നീട് ശ്രീലങ്കക്കെതിരായ ടി20 ടീമിലാണ് ഉള്‍പ്പെടുത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ സഞ്ജു മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയിട്ടേയുള്ളു. കെ എല്‍ രാഹുലാകട്ടെ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിനുശേഷം വിവാഹിതനാവാനായി ടീമില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തി.