എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങും

0
73

ലണ്ടൻ • മോണിറ്ററുകൾ പോലും പ്രവർത്തിക്കാത്ത പഴയ പാട്ടവണ്ടികളുടെ കാലം എയർ ഇന്ത്യയിൽ അവസാനിക്കുന്നു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഒറ്റയടിക്ക് 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതു നടന്നാൽ ഏവിയേഷൻ മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായി ഇതു മാറും. ഒറ്റ കരാറിൽ 460 വിമാനങ്ങൾ വാങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ റെക്കോർഡാകും എയർ ഇന്ത്യ തിരുത്തിയെഴുതുക. മാത്രമല്ല, പുതിയ വിമാനങ്ങൾ എത്തുന്നതോടെ പ്രധാന റൂട്ടുകളിലെല്ലാം പുത്തൻ എയർക്രാഫ്റ്റുകൾ സ്ഥാനം പിടിക്കുകയും ചെയ്യും. അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമെല്ലാമുള്ള ദീർഘദൂര സർവീസുകൾക്ക് പുത്തൻ വിമാനങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്.

400 നാരോ ബോഡി എയർക്രാഫ്റ്റുകളും 100 വൈഡ് ബോഡി എയർക്രാഫ്റ്റുകളും അടങ്ങുന്നതാവും കരാറെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നത്. 2019ൽ 300 വിമാനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ ഇൻഡിഗോ കമ്പനി കരാർ നൽകിയിരുന്നു. എയർ ഇന്ത്യയുടെ കരാർ നടപ്പായാൽ ഈ റെക്കോർഡും പഴങ്കഥയാകും.

LEAVE A REPLY

Please enter your comment!
Please enter your name here