ലഞ്ച് ബ്രേക്ക് സമയത്ത് അനുമതിയില്ലാതെ ബർഗർ കഴിക്കാൻ പോയതിന് പിരിച്ചുവിട്ട ബിഎംഡബ്ല്യൂ ജീവനക്കാരന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. യു.കെയിലെ ഓക്സ്ഫോർഡിലുള്ള ബിഎംഡബ്ല്യു ജീവനക്കാരനായ റയാൻ പാർക്കിൺസണാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. യുകെയിലെ കോടതിയാണ് ബർഗർ കിംഗ് എന്ന ഔട്ട്ലെറ്റ് സന്ദർശിച്ച റയാൻ പാർക്കിൺസണിന് ഏകദേശം 17,000 പൗണ്ട് (ഏകദേശം 17 ലക്ഷം രൂപ) നൽകാൻ ഉത്തരവിട്ടത്.
2018-ൽ ഓക്‌സ്‌ഫോർഡിലെ ബിഎംഡബ്ല്യു ഫാക്ടറിയിലെ ജോലിക്കിടിയൊണ് റയാൻ, ഒരു ബർഗർ കിംഗ് റെസ്റ്റോറന്‍റിലേക്ക് പോയത്. ഒരു മണിക്കൂറിന് ശേഷമാണ് റയാൻ ജോലിക്ക് തിരിച്ചുകയറിയത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാതെ റയാൻ പുറത്തു ഭക്ഷണം കഴിക്കാൻ പോയെന്ന് ആരോപിച്ചു, മുതിർന്ന ഉദ്യോഗസ്ഥർ റയാനെതിരെ റിപ്പോർട്ട് നൽകി. ഇതോടെ റിക്രൂട്ട്‌മെന്റ് ഏജൻസിയായ ജിഐ ഗ്രൂപ്പ് റയാനെ പിരിച്ചുവിടുകയായിരുന്നു. തന്നെ അകാരണമായി പിരിച്ചുവിട്ടതിന് റിക്രൂട്ടിങ് ഏജൻസിക്കെതിരെ റയാൻ കേസ് ഫയൽ ചെയ്തു.
ഉച്ചഭക്ഷണ ഇടവേളയെക്കുറിച്ച് മേലുദ്യോഗസ്ഥരോട് പറഞ്ഞില്ലെന്ന് ആരോപിച്ച് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ നിന്ന് മടങ്ങിയെത്തിയ പാർക്കിസണെ അവർ ശാസിക്കുകയും ജോലിയിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. “എനിക്ക് ബർഗർ കഴിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ലഞ്ച് ബ്രേക്ക് സമയത്ത് പുറത്തുപോയത്. ഒരു സ്കൂട്ടറിലാണ് പോയത്. ഒരു മണിക്കൂറിനകം തിരികെ എത്തുകയും ചെയ്തിരുന്നു”- റയാൻ LBC ന്യൂസിനോട് പറഞ്ഞു.
തനിക്കെതിരായ നടപടി കാരണം വംശീയവിദ്വേഷമാണെന്ന് റയാൻ ആരോപിക്കുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കാരണം ഏകദേശം ആറ് മാസത്തോളം ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. 2019 ഫെബ്രുവരിയിൽ അദ്ദേഹം വീണ്ടും ജോലി ചെയ്യാൻ തുടങ്ങി, പിരിച്ചുവിടുന്നതിന് മുമ്പ് മൂന്ന് മാസം അവിടെ തുടർന്നു. പിരിച്ചുവിട്ടതിനെതിരെ റയാൻ നൽകിയ അപ്പീലിൽ 2019 മെയ് മാസത്തിൽ വാദം നടന്നു. ഈ കേസിലാണ് ഇപ്പോൾ റിക്രൂട്ടിങ് ഏജൻസി 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി വന്നത്.