കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ഫുട്ബോൾ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതൽ മതനേതാക്കൾ രംഗത്ത്. ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ.പി. വിഭാഗം രംഗത്തെത്തി. ഇതിനെ എതിർക്കാൻ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്.വൈ.എസ്. നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. അതിനിടെ, ഫുട്ബോൾ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകൻ അബ്ദുൽ മുഹ്സിൻ ഐദീദ് പറഞ്ഞു.
ഫുട്ബോളിന്റേയും ക്രിക്കറ്റിന്റേയും പേരിൽ യുവാക്കൾ അവരുടെ ജീവതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോൾ അത് തിരുത്താൻ പോലും ആളുകൾക്ക് ധൈര്യമില്ലാതായിരിക്കുന്നുവെന്നായിരുന്നു മുഹ്സിൻ ഐദീദിന്റെ പരാമർശം. അതിനെക്കുറിച്ച് പറഞ്ഞാൽ പിന്തിരിപ്പനായ കാര്യം പറയുന്നത് പോലെയാണ് ആളുകൾ മനസ്സിലാക്കുന്നത്. യുവാക്കൾ പറയുന്നതിലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വാക്കുകളിലും താരങ്ങളെ കൺകണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നുവെന്നും മുഹ്സിൻ ഐദീദ് പറഞ്ഞു.
‘ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു. ഇവർ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. എങ്ങോട്ടാണ് ആളുകളെ നിങ്ങൾ ഇവരെ പുകഴ്ത്തി?. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാൽ അതിനുവേണ്ടി കോടികൾ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അർഥവുമില്ലാത്ത കാര്യങ്ങൾ, അതിന്റെ പിന്നിൽ ജനങ്ങളെ തളച്ചിടുന്ന ആളുകൾ, അവരെ പുകഴ്ത്തുകയും അമിതമായി വാഴ്ത്തുകയാണ്. വലിയ കട്ടൗട്ടുകൾ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയുമാണ്.’- അബ്ദുൽ മുഹ്സിൻ ഐദീദ് കുറ്റപ്പെടുത്തി.