കാൽപ്പന്തിന്റെ വിശ്വമേളയുടെ ആവേശങ്ങളത്രയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അൽ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനചടങ്ങ്. സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുൻ ഫ്രാൻസ്താരം മാഴ്സൽ ഡെസൈലി ലോകകപ്പ് കിരീടം പ്രദർശിപ്പിച്ചു. പ്രശസ്ത സിനിമാ താരം മോർഗൻ ഫ്രീമാനും ചടങ്ങിൽ അണിനിരന്നു. പ്രതീക്ഷകളേയും ഐക്യത്തേയും പ്രതിപാദിച്ചു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതിനിടയിൽ ഗാലറികളിൽ നിന്ന് മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചു.
ദക്ഷിണകൊറിയയിലെ സംഗീത ബാൻഡായ ബി.ടി.എസിലെ ശ്രദ്ധേയനായ ജങ്കുക്ക് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകൾ വേദിയിൽ പാറി നടന്നു.