ന്യൂഡൽഹി • അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന 384 മരുന്നുകളെയും വില നിയന്ത്രണ പരിധിയിൽ കൊണ്ടുവന്ന് ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം ഉത്തരവിറക്കി. ചില്ലറ വിൽപനയിൽ ഓരോ മരുന്നിനുമുള്ള ശരാശരി വില അടിസ്ഥാനമാക്കി വില നിശ്ചയിക്കാൻ വഴിയൊരുക്കുന്നതാണ് നടപടി.
2015 ലെ പട്ടികയിൽ നിന്ന് 26 എണ്ണം ഒഴിവാക്കിയും 34 എണ്ണം പുതുതായി ചേർത്തും കഴിഞ്ഞ സെപ്റ്റംബറിൽ അവശ്യമരുന്നുകളുടെ ദേശീയ പട്ടിക കേന്ദ്ര സർക്കാർ പുതുക്കിയിരുന്നു. 7 വർഷത്തിനു ശേഷം കൊണ്ടുവന്ന മാറ്റം വഴി പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ഇൻസുലിൻ ഗ്ലാർഗിൻ ഇഞ്ചക‍്ഷൻ, അണുബാധ ചികിത്സയിൽ പ്രധാനമായ ഐവർമെക്ടിൻ, ആസ്മ രോഗികൾക്കു നൽകുന്ന മോണ്ടിലുക്കാസ്റ്റ് ഗുളിക, കാൻസർ അനുബന്ധ ചികിത്സയിലെ ബെൻഡമസ്റ്റിൻ ഹൈഡ്രോക്ലോറൈഡ്, ഐറിനോടെക്കാൻ, ലെനലിഡൊമൈഡ്, ലൂപ്രോലൈഡ്, ഹൃദ്രോഗ ചികിത്സയിലെ ഡാബിഗട്രാൻ, ടെനക്ടപ്ലേസ് എന്നിവയ്ക്കുൾപ്പെടെ വില കുറയും.