പുല്ലുവിളയിൽ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നടന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ

0
78

തിരുവനന്തപുരം: പുല്ലുവിളയിൽ മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ചയാളുടെ
സംസ്കാരം നടന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ. നിരവധിപേരാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത്.. ഇതോടെ ബന്ധുക്കളും നാട്ടുകാരും ഭീതിയിലാണ്.

പുല്ലുവിള പി.പി.വിളാകം സ്വദേശിനി വിക്ടോറിയക്കാണ് മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം മറവ് ചെയ്തതിന് ശേഷമാണ് പരേതയ്ക്ക് കൊവിഡ് പൊസിറ്റീവാണെന്ന വിവരം പുറത്തറിയുന്നത്. ജൂലൈ 15-നാണ് ഇവർ സ്വന്തം വീട്ടിൽ വച്ചു മരിച്ചത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ സാംപിൾ കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെ മൃതദേഹം വിട്ടു നല്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇതിനെ തുടർന്ന് ജൂലൈ- 19 ന് മൃതദേഹം വിട്ടു നൽകുകയും അന്ന് വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം പിറ്റേന്നാണ് സംസ്കരിക്കുന്നത്. നിരവധി പേർ വീട്ടിൽ വരികയും ഇടപഴകുകയും ചെയ്തതായാണ് വിവരം. ആരും സുരക്ഷാ മുൻ കരുതലുകൾ എടുത്തിരുന്നില്ല.

അതേസമയം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കൊവിഡ് പരിശോധനഫലം ലഭിക്കാനുണ്ടെന്നും മാനദണ്ഡങ്ങൾ പാലിച്ച് വേണം സംസ്കാരം നടത്താനെന്നും ബന്ധുക്കളോട് നിർദേശിച്ചിരുന്നുവെന്നുമാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.

എന്നാൽ അത്തരം നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പരിശോധനഫലം നെഗറ്റീവാണെന്ന് കരുതിയാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ വാദം. ദിവസങ്ങൾ കഴിഞ്ഞാണ് മൃതദേഹത്തിൻ്റെ പരിശോധന ഫലം ലഭിച്ചത്. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here