ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് വന്ദേഭാരത്

0
49

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി സർവീസ് തുടങ്ങിയത് യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയിൽനിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്ക് നാലര മണിക്കൂർ കൊണ്ടും ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് രണ്ടു മണിക്കൂർ കൊണ്ടും എത്താനാകും. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തിലാണ് ഗണ്യമായ കുറവുണ്ടാകുന്നത്. ബെംഗളൂരുവിൽ നിന്നുള്ള യാത്രാസമയം കുറയുന്നതോടെ മൈസൂരു, കുടക്, കബനി എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച ഒഴികെ ആഴ്ചയിൽ എല്ലാദിവസവും മൈസൂരു – ചെന്നൈ പാതയിൽ സർവീസുണ്ടാകും. ശനിയാഴ്ച രാവിലെ യാത്രക്കാർക്കായി സർവീസ് തുടങ്ങും. ചെന്നൈയിൽനിന്ന് പുറപ്പെട്ടാൽ കാട്പാഡിയിലും ബെംഗളൂരുവിലും സ്റ്റോപ്പുണ്ടാകും. പുലർച്ചെ 5.50-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന വന്ദേഭാരത് തീവണ്ടി (20607) രാവിലെ 10.20-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും. ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് 6.30 മണിക്കൂറാണ് യാത്രാസമയം. തിരിച്ച് 20608-ാം നമ്പർ തീവണ്ടി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.55-ന് ബെംഗളൂരുവിലും രാത്രി 7.30-ന് ചെന്നൈയിലുമെത്തും. 6.35 മണിക്കൂറാകും യാത്രാസമയം.

രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസാണ് ചെന്നൈ- മൈസൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിർമിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകൾ, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. തുടർന്ന് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടു. ജനങ്ങൾക്ക് കാണുന്നതിനായി ബെംഗളൂരു കന്റോൺമെന്റ്, ബൈയപ്പനഹള്ളി, കെ.ആർ. പുരം, വൈറ്റ്ഫീൽഡ്, ദേവൻഗൊന്ദി, മാലൂർ, ടൈകൽ, ബംഗാരപേട്ട്, വരദാപുർ എന്നിവിടങ്ങളിലെല്ലാം നിർത്തി െവെകീട്ട് ആറുമണിയോടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിയത്. കണ്ണൂർ പെരളശ്ശേരി സ്വദേശി സുരേന്ദ്രനായിരുന്നു ലോക്കോ പൈലറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here