പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടർമാരെ അറസ്റ്റ് ചെയ്യും

0
78

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുദിവസം മുൻപാണ് വിഷയത്തിൽ പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. ആ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും അവരുടെ നവജാതശിശുവും മരിച്ചത് ഡോക്ടർമാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കൽ ബോർഡിന്റെയും കണ്ടെത്തൽ. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗൺ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മൂന്നു ഡോക്ടർമാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. കുഞ്ഞ് മരിച്ചപ്പോഴും ഐശ്വര്യയ്ക്ക് കുഴപ്പമുണ്ടാകില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരിച്ചു. രക്തം ഏറെ ആവശ്യമാണെന്ന് പറഞ്ഞതിനെ തുടർന്ന് രക്തവും എത്തിച്ചു നൽകിയിരുന്നു. എന്നാൽ നാലാം തീയതി രാവിലെ ഐശ്വര്യ മരിച്ചു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here