ട്രാവൽ കാർഡ് പുറത്തിറക്കി കെഎസ്ആർടിസി

0
55

തിരുവനന്തപുരം• ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതും കെഎസ്ആർടിസി നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. പദ്ധതിക്ക് ഈ മാസം 29 ന് തുടക്കമാവും.

ആർഎഫ്ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡാണ് പുറത്തിറക്കുന്നത്. ഇത് വഴി മുൻകൂറായി പണം റീ ചാർജ് ചെയ്ത് യാത്ര ചെയ്യാനാകും. യാത്രക്കാർക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും ഇത് വഴി പരിഹരിക്കപ്പെടും. കൂടാതെ പണം ചാർജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇത് വഴി കണ്ടക്ടർക്ക് പണം സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകും.

കണ്ടക്ടർമാർ, കെഎസ്ആർടിസി ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്റുമാർ എന്നിവർ വഴി കാർഡുകൾ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാർട്ട് ട്രാവൽകാർഡ് വാങ്ങുമ്പോൾ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകയ്ക്ക് ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും.

അടുത്ത ഘട്ടത്തിൽ കാർഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെഎസ്ആർടിസി കണ്ടെത്തും. ഇതിനായി ലോട്ടറി ഏജന്റുമാർ, ഡയറക്ട് സെല്ലിങ് ഏജന്റുമാർ എന്നിവർക്ക് ഏജൻസി നൽകും. ഇത് വഴി കൂടുതൽ പേർക്ക് കാർഡ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിശ്ചിത തുക ഡെപ്പോസിറ്റായി നൽകി ഡയറക്ട് സെല്ലിങ് ഏജന്റുമാർക്ക് ഏജൻസികൾ എടുക്കാനും കഴിയും. ട്രാവൽ കാർഡുകൾ റീ ചാർജ് ചെയ്യുന്നത് വഴി കെഎസ്ആർടിസിക്ക് മുൻകൂർ തുക ലഭിക്കുമെന്നത് നേട്ടമാണ്. കൂടാതെ ട്രാവൽകാർഡ് എടുക്കുന്നവർ സ്ഥിരം യാത്രക്കാർ ആകുകയും ചെയ്യും. ട്രാവൽ കാർഡ് ഉപയോഗിക്കുന്നവരുടെ യാത്ര വിശകലനം ചെയ്തു ഷെഡ്യൂളുകൾ പുനക്രമീകരിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here