കേരളത്തിൽ നിയമനടപടികൾ നേരിടുന്ന വിദേശ പൗരന്മാർക്കായി (foreign citizens) താത്കാലിക തടങ്കൽ കേന്ദ്രം (temporary detention centre) സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി (High Court). ജാമ്യത്തിലിറങ്ങിയതിനുശേഷമോ വിചാരണ പൂർത്തിയായാൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലോ കഴിയുന്ന വിദേശ പൗരന്മാർക്കായി ഇത്തരം കേന്ദ്രങ്ങൾ തുറക്കാനാണ് നിർദേശം. ചില വിദേശ പൗരന്മാരെ ജയിലുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. രണ്ടു മാസത്തിനകം തടങ്കൽ കേന്ദ്രം സ്ഥാപിക്കണമെന്നാണ് നിർദേശം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സാമൂഹ്യനീതി വകുപ്പിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് രണ്ട് മാസത്തിനകം തടങ്കൽ കേന്ദ്രം സ്ഥാപിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നൈജീരിയൻ സ്വദേശിയായ ഒലോറുംഫെമി ബെഞ്ചമിൻ ബാബ ഫെമി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തിങ്കളാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ താമസിപ്പിക്കുന്നതിനു പകരം ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.