ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള വാർഷിക ഉച്ചകോടിയുടെ തീയതികൾ തീരുമാനിക്കാനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുനരാരംഭിച്ചു. വരുന്ന ഒക്ടോബർ മാസത്തിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലും സെനാകു ദ്വീപുകൾക്ക് ചുറ്റുമുള്ള കിഴക്കൻ ചൈനാക്കടലിലും ചൈനീസ് ഭരണകൂടം നടത്തുന്ന അനാവശ്യ ഇടപെടലുകൾ മോദി – ആബെ കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാകുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറിൽ ഗുവഹാത്തിയിൽ വച്ചായിരുന്നു മോദി – ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡിന്റെ വരവോട് കൂടി മോദി – ആബെ ചർച്ച സംബന്ധിച്ച തീരുമാനങ്ങൾ താത്കാലികമായി നിറുത്തി വച്ചിരുന്നു. ലോകം മുഴുവൻ കൊവിഡിന്റെ ഭീകരതയിൽ നടുങ്ങിയ വേളയിലും കിഴക്കൻ ചൈനാക്കടലിലും ലഡാക്കിൽ ഇന്ത്യൻ അതിർത്തിയിലും കടന്നുകയറുക എന്നതിലായിരുന്നു ചൈനയിലെ ഷീ ജിൻപിംഗ് ഭരണകൂടത്തിന്റെ ശ്രദ്ധ.