യു.പിയിൽ പുതിയ പദ്ധതികൾക്ക് തറക്കല്ലിട്ട് മോദി; 2,500 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു

0
84

ലഖ്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ മൂന്നാമത് നിക്ഷേപ സമ്മേളനത്തിനും വിവിധ പദ്ധതികളുടെ തറക്കലിടൽ ചടങ്ങിനും തുടക്കമായി. ലഖ്നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു.

600 ലധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ, നിരവധി സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. കോവിഡ് വെല്ലുവിളികൾക്ക് ശേഷം ഈ രീതിയിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഉത്തർപ്രദേശിൽ ഇതുവരെ 80,000 കോടി രൂപയുടെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ധാരണയായിട്ടുണ്ട്.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ലഖ്നൗവിൽ 2,000 കോടി രൂപ ചെലവിട്ട് മാൾ പണികഴിപ്പിച്ചിട്ടുണ്ട്. കൂടാതെ, പുതുതായി മൂന്ന് പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാരണാസിയിലും പ്രയാ​ഗ് രാജിലും ഓരോ മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിർമ്മിക്കുന്നതാണ് പദ്ധതി. യുപിയിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളനനഗരിയിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രിയോട് ലുലു ​ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി വിശദീകരിച്ചു.

ലഖ്നൗവിലെ ലുലു മാൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എം.എ. യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന മികച്ച വികസനസംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here