തമിഴ് സിനിമയുടേയും സംഗീതത്തിന്റെയും തലവരമാറ്റി എഴുതിയ രണ്ടു മഹാരഥന്മാർ – മണിരത്നവും ഇളയരാജയും

0
99

തമിഴ് സിനിമയുടേയും സംഗീതത്തിന്റെയും തലവരമാറ്റി എഴുതിയ രണ്ടു മഹാരഥന്മാർ – മണിരത്നവും ഇളയരാജയും – ഒരേ ജന്മദിനം പങ്കിടുന്നത് തികച്ചും യാദൃശ്ചികമായിരിക്കാം..

എങ്കിലും അവരുടെ പാരസ്പര്യത്തിനും സംഭാവനകൾക്കും യാദൃശ്ചികതയിൽക്കവിഞ്ഞ ഒരു സ്വാഭാവികതയുണ്ട്, പൊരുത്തങ്ങളുണ്ട്.

എൺപതുകളിലെ മിക്ക സംവിധായകരും ഇളയരാജാ സംഗീതത്തിന്റെ ഉപഭോക്താക്കളാണ്. ഒരു പക്ഷെ മണിരത്നത്തേക്കാളേറെ ഇളയരാജയുടെ സംഗീതം ഉപയോഗപ്പെടുത്തിയ സംവിധായകർ വേറെയുമുണ്ട്.

പക്ഷെ ഇളയരാജയും മണിരത്നവും ഒരു അപൂർവ്വമായ, അതിസുന്ദരമായ ഒരു കൂട്ടായ്മ തന്നെയായിരുന്നു – ആംഗലേയ ഭാഷയിൽ പറഞ്ഞാൽ “It was something special”.

പല്ലവി അനുപല്ലവി(കന്നഡ, 1983), ഉണരൂ(മലയാളം, 1984), പകൽ നിലവ്(തമിഴ്, 1985), ഇദയക്കോവിൽ(തമിഴ്, 1985), മൗനരാഗം(തമിഴ്, 1986), നായകൻ(തമിഴ്, 1987), അഗ്നിനക്ഷത്രം(തമിഴ്, 1988), ഗീതാഞ്ജലി(തെലുങ്ക്, 1989), അഞ്ജലി(തമിഴ്, 1990), ദളപതി(തമിഴ്, 1991) എന്നിങ്ങനെ പത്തു മണിരത്നം ചിത്രങ്ങളാണ് ഇളയരാജയുടെ സംഗീതത്തിൽ നാളിതു വരെയായി പുറത്തിറങ്ങിയിട്ടുള്ളത്.

ബാലു മഹേന്ദ്രയാണ് മണിരത്നത്തെ ഇളയരാജയ്ക്ക് പരിചയപ്പെടുത്തുന്നത്. അനിൽ കപൂർ പ്രധാന വേഷത്തിലഭിനയിച്ച, ബാലു മഹേന്ദ്ര ഛായാഗ്രഹണം നിർവ്വഹിച്ച “പല്ലവി അനുപല്ലവി“ എന്ന ആദ്യ ചിത്രം സാമ്പത്തിക പരാജയത്തിൽ കലാശിക്കുകയാണുണ്ടായത്. പിൽക്കാലത്ത്, ഐഡിയ ജിംഗിൾസിലൂടെ പ്രചാരം നേടിയ “നഗുവ നയന“, “നഗൂ എന്തിതേ“, “ഹൃദയ രംഗോളി“ തുടങ്ങിയ ഗാനങ്ങൾക്ക് ഐതിഹാസികമായ ഒരു പരിവേഷം ലഭിക്കുകയുണ്ടായി. മണിരത്നം ചിത്രങ്ങൾ ആവശ്യപ്പെടുന്ന സംഗീതപരമായ ആഖ്യാനഗഹനതയുടെ ആദ്യസ്ഫുരണങ്ങൾ “പല്ലവി അനുപല്ലവി“ യിൽ പ്രകടമാണ്. ഗാനങ്ങൾക്കു പുറമേ ഈ ചിത്രത്തിന്റെ തീം മ്യൂസികും പിൽക്കാലത്ത് വലിയ തോതിൽ ആസ്വദിക്കപ്പെട്ടു. (“വാഴ്കൈ“ എന്ന ചിത്രത്തിലെ “മെല്ല മെല്ല യെന്നൈ തൊട്ട്“ എന്ന ഗാനം ഈ തീം മ്യൂസികിൽ നിന്ന് വികസിപ്പിച്ചെടുത്തതാണ്).

“ഉണരൂ“ എന്ന രണ്ടാമതു ചിത്രവും മണിരത്നത്തിന് ഒരു ഗുണവും ചെയ്തില്ല. ഇളയരാജയുടെ സംഗീതവും ശരാശരിയിൽ ഒതുങ്ങി – “തീരം തേടും“ എന്ന ഗാനം “റോജാ ഓണ്ട്ര് മുത്തം കേക്കും നേരം“ എന്ന തമിഴ് ഗാനത്തിന്റെ ആവർത്തനമായിരുന്നു.

ശരാശരി വിജയമായിത്തീർന്ന “പകൽ നിലവ്“ ആണ് മണിരത്നത്തിന്റെ ആദ്യ തമിഴ്ചിത്രം. ഇളയരാജയും എസ്. ജാനകിയും ചേർന്നാലപിച്ച, വോക്കൽ ഹാർമ്മണിയുടെയും കൗണ്ടർ നോട്ടുകളുടേയും മനോഹരമായ പ്രകടനപരതയുണ്ടായിരുന്ന “പൂമാലയേ തോൾ സേരവാ“ എന്ന യുഗ്മഗാനമായിരുന്നു ആൽബത്തിന്റെ ഹൈലൈറ്റ്. ദൈർഘ്യം കുറവെങ്കിലും അതിനോളമോ, അല്ലെങ്കിൽ അതിനേക്കാൽ മികച്ചതോ ആയിരുന്നു ജയചന്ദ്രനും പി. സുശീലയും ആലപിച്ച “പൂവിലേ മേടൈ“ എന്ന കൊച്ചു ഗാനം.

സംഗീതപ്രാധാന്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രസിദ്ധരായിരുന്ന മദർലാൻഡ് പിക്ചേർസും മണിരത്നവും ഒന്നിച്ച ഒരേ ഒരു ചിത്രമാണ് “ഇദയക്കോവിൽ“. എസ്. പി. ബി ആലപിച്ച “വാനുയർന്ത സോലയിലേ“ ആണ് ചിത്രത്തിലെ മികച്ച ഗാനം. ഇളയരാജ ആദ്യമായി ഗാനരചന നിർവ്വഹിച്ചത് ഇതേ ചിത്രത്തിലെ തന്നെ “ഇദയം ഒരു കോവിൽ‌“ എന്ന ഗാനത്തിനാണ്. കൂട്ടത്തിലേ കോയിൽപുറാ, നാൻ പാടും മൗനരാഗം, പാട്ടു തലൈവൻ, യാർ വീട്ടു റോജാ എന്നീ ഗാനങ്ങളും ശരാശരിയ്ക്കു മേൽ നിലവാരം പുലർത്തുന്നു. ഇളയരാജ ആലപിച്ച “ഓരോരമാ ആത്തുപക്കം“ എന്ന ഗാനത്തിനു പോലുമുണ്ടായിരുന്നു ഒരു ആകർഷണീയത.

മണിരത്നത്തെ തമിഴ് സിനിമാരംഗത്ത് അജയ്യപരിവേഷത്തോടെ ഉറപ്പിച്ചു നിർത്തുന്നത് “മൗനരാഗം“ എന്ന ചിത്രമാണ്. ഇളയരാജയുടെ സംഗീതം തന്നെ ആയിരുന്നു ഈ ചിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘടകം – രത്നതിളക്കമുള്ള, ഒന്നിനൊന്നു മെച്ചമായ അഞ്ചു ഗാനങ്ങളും, കാലങ്ങൾ അതിജീവിക്കുന്ന ആസ്വാദകസ്വീകാര്യത ലഭിച്ച പശ്ചാത്തലസംഗീതശകലങ്ങളുമായിരുന്നു ഈ ചിത്രത്തിലുണ്ടായിരുന്നത്. ഈ ചിത്രത്തിലെ ഓരോ ഗാനവും – നിലാവേ വാ(എസ്. പി. ബി), പനി വിഴും ഇരവ്(എസ്. പി. ബി, എസ്. ജാനകി), മണ്ട്രം വന്ത തെൻ്റ്രലുക്ക് (എസ്. പി. ബി), ചിന്ന ചിന്ന വണ്ണക്കുയിൽ(എസ്. ജാനകി), ഓഹോ മേഘം വന്തതോ(എസ്. ജാനകി) ആസ്വാദകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുകയുണ്ടായി. പിൽക്കാലത്ത് മൊബൈൽ ടറിംഗ്ടോണുകളായി മാറിയ മൗനരാഗം ടൈറ്റിൽ സംഗീതത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.

സംഗീതം: ഇളയരാജ, ഛായാഗ്രഹണം: പി.സി.ശ്രീറാം, കലാസംവിധാനം: തൊട്ടാ ധരണി, എഡിറ്റിംഗ്- ബി. ലെനിൻ/വി.ടി.വിജയൻ – മണിരത്നം ചിത്രങ്ങളിലെ സാങ്കേതിക വിഭാഗം മറ്റു സമകാലീനരിൽ നിന്നും ഏറെ മികച്ചു നിന്നു.

“നായകൻ” എന്ന ചിത്രത്തിലെ ഗാനങ്ങൾ അത്ര കണ്ട് നിലവാരം പുലർത്തുന്നവയല്ല എന്നാണ്‌ എക്കാലത്തും എന്റെ അഭിപ്രായം. “തെൻപാണ്ടി ചീമയിലേ”(കമലഹാസൻ, ഇളയരാജ) തീർച്ചയായും നല്ല ഗാനം തന്നെ. ചിത്രത്തിന്റെ മൊത്തത്തിലുള്ള ആഖ്യാനത്തിന്‌ അത് വളരെയേറെ ഗുണം ചെയ്തു എന്നതും നേര്‌. പക്ഷെ അതിൽക്കവിഞ്ഞുള്ള മറ്റു പ്രത്യേകതകളൊന്നും ആ ഗാനത്തിനോ മറ്റു ഗാനങ്ങൾക്കോ ഉണ്ടെന്നു തോന്നിയിട്ടില്ല. പക്ഷെ ആ കുറവു മുഴുവൻ പരിഹരിക്കുന്നതായിരുന്നു “നായകൻ“ എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതം.

നായകനു ശേഷം റിലീസായ “അഗ്നിനക്ഷത്രം” തമിഴിലെ സാങ്കേതികവിപ്ളവങ്ങളുടെ ക്യാൻവാസിൽ അഗ്രഗണ്യമായ സ്ഥാനം അർഹിക്കുന്ന ചിത്രമാണ്.

ഇളയരാജയുടെ സർഗ്ഗസവിശേഷതകളത്രയും നിറഞ്ഞു നിൽക്കുന്ന, ഗാംഭീര്യവും ആസ്വാദ്യതയും പ്രദാനം ചെയ്യുന്ന ആറു ഗാനങ്ങൾ ഉണ്ടായിരുന്നു അഗ്നിനക്ഷത്രത്തിൽ.

ഈ ഗാനങ്ങൾക്കത്രയും ചില പൊതുസ്വഭാവങ്ങളുണ്ട്. ജാസ്, ഫങ്ക് എന്നീ പാശ്ചാത്യശൈലികളിലേക്ക് രാഗഭാവങ്ങൾ സന്നിവേശിപ്പിച്ചു കൊണ്ടുള്ള ഒരു ഫ്യൂഷൻ ആണ്‌ ഇളയരാജ ഈ ആൽബത്തിൽ പരീക്ഷിച്ചിട്ടുള്ളത്. ഈ ആൽബത്തിലെ ആറു ഗാനങ്ങളിലൊന്നിൽ പോലും തദ്ദേശീയ താളവാദ്യങ്ങൾ ഉപയോഗിച്ചിട്ടില്ല. മെലഡി, റിഥം, ജാസ് എന്നിവയെല്ലാം അവയുടെ ഭംഗി പ്രകടമാക്കുന്ന രീതിയിലും, അതേമയം അവ തമ്മിലുള്ള സന്തുലനാവസ്ഥ നിലനിർത്തുന്ന രീതിയിലുമാണ്‌ ഇളയരാജ സംയോജിപ്പിച്ചിട്ടുള്ളത്. ഗാനങ്ങളുടെ സംഗീതപരമായ വ്യക്തിത്വത്തിനോടൊപ്പം തന്നെ ഒരു “വിഷ്വൽ മ്യൂസിക് ആൽബ” ത്തിന്റെ കൂടി സ്വഭാവം പ്രകടമാക്കുന്ന ഗാനങ്ങളാണ്‌ “അഗ്നിനക്ഷത്ര” ത്തിലേത്. അതിനാൽ തന്നെ സംഗീത ഗുണം, പൊലിമ, സമ്പുഷ്ടി, ആസ്വാദ്യത എന്നിവയെല്ലാം പരിഗണിക്കുമ്പോൾ മറ്റു സമകലാലീന സംഗീതസൃഷ്ടികളിൽ നിന്ന് (ഇളയരാജയുടെ തന്നേയും) ഏറെ ഉയരത്തിൽ നിൽക്കുന്നു “അഗ്നിനക്ഷത്രം” എന്ന ആൽബം.

(വ്യക്തിപരമായി അഗ്നിനക്ഷത്രത്തിലെ മറ്റു സാങ്കേതികൾ മികച്ചതെന്ന അഭിപ്രായം എനിക്കില്ല, വിശേഷിച്ച ഛായാഗ്രഹണം).

“ഗീതാഞ്ജലി“ എന്ന തെലുങ്കു ചിത്രത്തിലെ ഏതു ഗാനത്തെയാണ് മാറ്റി നിർത്തുവാനാകുക? ഒന്നിനൊന്നു മികച്ച ഏഴു ഗാനങ്ങൾ, ആർദ്രയുടെ സ്പർശമുൾക്കൊണ്ട പശ്ചാത്തല സംഗീതം – “ഗീതാഞ്ജലി“ യുടെ വിജയം ഇളയരാജയുടെ സംഗീതത്തിന്റെ കൂടി വിജയമായിരുന്നു. മൊഴി മാറി വന്ന് മലയാളത്തിലെ ഹിറ്റു ചാർട്ടുകളിലും ഒരു കാലത്തു തരംഗം തീർത്ത “ഓഹ് പ്രിയാ പ്രിയാ“, “ഓ പാപ്പാ ലാലീ“, “കാവ്യങ്ങൾ പാടുമോ തെന്നലേ“ എന്നീ ഗാനങ്ങളെ മറക്കുന്നതെങ്ങിനെ?

ഫാന്റസിയാണ്‌ “അഞ്ജലി” എന്ന ചിത്രത്തിന്റെ പൊതുവായുള്ള ദൃശ്യ-ശ്രവണാനുഭവം. തമിഴിലെ സമകാലീന കമ്മേർസ്യൽ ചിത്രങ്ങളുമായി തുലനം ചെയ്യുമ്പോൾ വ്യത്യസ്തമായ ഒരു പ്രമേയവുമായി വന്ന “അഞ്ജലി” ഇളയരാജയിലെ സംഗീതോജ്ജ്വലതയ്ക്കും പരീക്ഷണബുദ്ധിയ്ക്കും അപാരമായ സാധ്യതകളാണ്‌ പ്രദാനം ചെയ്തത്. ഇലക്ട്രോണിക് ശബ്ദങ്ങൾ, ക്ളാസ്സിക്കൽ വയലിൻ/ബ്രാസ്സ്, കൊറസ്സ് എന്നിവയുടെ സമ്പുഷ്ടമായ സങ്കലനത്തിൽ നെയ്തെടുത്ത 7 ഗാനങ്ങളാണ്‌ “അഞ്ജലി” യിൽ ഉണ്ടായിരുന്നത്. “അഗ്നിനക്ഷത്രം” എന്ന ചിത്രത്തിലെ ഗാനസ്വഭാവങ്ങളുടെ പരിഷ്കരിച്ച ഒരു പതിപ്പ്. “അഞ്ജലി” യിലെ ഒരൊറ്റ ഗാനത്തിലും തദ്ദേശീയമായ താളവാദ്യങ്ങൾ ഉപയോഗിച്ചിട്ടില്ല. സിന്തസൈസർ ബീറ്റുകൾ, ക്ളാസ്സിക്കൽ ഡ്രംസ് എന്നിവയുടെ ഒരു മിശ്രണമാണ്‌ മിക്ക ഗാനങ്ങളും.

“ദളപതി” യുടെ സംഗീതത്തിനും സവിശേഷതകൾ ഏറെയുണ്ടായിരുന്നു.

സിംഫോണിക് ശൈലിയിലുള്ള ഓർക്കെസ്റ്റ്രയുടെ ഭംഗി ഇത്ര മികവിലും വ്യാപ്തിയിലും തമിഴ് സിനിമാസംഗീതത്തിൽ ആവിഷ്കരിക്കപ്പെടുന്നത് “ദളപതി“ എന്ന ചിത്രത്തോടെയാണ്. ഈ ചിത്രത്തിലെ ചില ഗാനങ്ങൾ വയലിൻ/സ്റ്റ്രിംഗ്സ് എന്നിവയ്ക്ക് ഒരു പഠനവിഷയമാക്കാവുന്നത്രയും ഗഹനമാണ്‌. ഇളയരാജ അതു വരെ ചെയ്തു പോന്നിരുന്ന എല്ലാ സംഗീതരീതികളിൽ നിന്നുമുള്ള ഒരു കുതിച്ചു ചാട്ടം തന്നെയാണ്‌ “ദളപതി”. സങ്കീർണ്ണതകൾ ആവിഷ്കരിക്കുവാനുള്ള വ്യഗ്രത “ദളപതി“ യിലെ ഓരോ ഗാനങ്ങളിലും ഓരോ നോട്ടുകളിലും വളരെ പ്രകടവുമാണ്‌.

അങ്ങിനെ പത്തു ചിത്രങ്ങളിൽ മണിരത്നവും ഇളയരാജയും ചേർന്നു രചിച്ചത് തമിഴ് സിനിമാസംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില അദ്ധ്യായങ്ങളാണ്.

ഒരു ചിത്രത്തിലെ എല്ലാ ഗാനങ്ങളും മികച്ചതാകുക, അതും അപ്രാപ്യമായ നിലവാരത്തിലും വ്യത്യസ്തതയിലും – മണിരത്നം ചിത്രങ്ങളിൽ ഇളയരാജ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതാണ്. (ഉണരൂ, നായകൻ എന്നീ ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ). “അഗ്നിനക്ഷത്രം“, “ഗീതാഞ്ജലി“ എന്നീ ചിത്രങ്ങളിലെ ഏതെങ്കിലും ഗാനങ്ങൾ നമുക്ക് നമ്മുടെ ആസ്വാദ്യതയുടെ പരിധിയിൽ നിന്ന് മാറ്റി നിർത്താനാകുമോ?

എന്തു കൊണ്ടാണ്‌ മണിരത്നം ചിത്രങ്ങളിലെ ഇളയരാജാ ഗാനങ്ങൾ ഇത്ര മാത്രം വ്യത്യസ്തവും അതെ സമയം ഉദാത്തവും ആയി മാറിയിട്ടുള്ളത്? അതിന്‌ ഒരു പ്രധാന കാരണമായി തോന്നിയിട്ടുള്ളത് ഗാനചിത്രീകരണത്തിൽ മണിരത്നം കൊണ്ടു വരുന്ന സാങ്കേതികമികവും ഡീറ്റേയിലിംഗും ആണ്‌ എന്നതാണ്‌. ഗാനചിത്രീകരണത്തിന്റെ സൂക്ഷ്മാംശംങ്ങൾ പോലും ആദ്യമേ രൂപകല്പന ചെയ്ത് ഇളയരാജയുമായുള്ള ചർച്ചകളിൽ അവ കൂടി ഉൾപ്പെടുത്തുന്നതു കൊണ്ടായിരിക്കണം ഈ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെ ഉയർന്ന നിലവാരം പുലർത്തുന്നത്. മറ്റ് സംവിധായകരേക്കാൾ, ഗാനസന്ദർഭങ്ങളും ചിത്രീകരണപദ്ധതികളും സൂക്ഷ്മമായി വിശദീകരിച്ച് ഇളയരാജയുടെ സർഗ്ഗപ്രചോദനകളെ ഉണർത്തുന്നതിൽ മണിരത്നത്തിനു മികവുണ്ടായിരുന്നു എന്നു തന്നെ നമുക്ക് അനുമാനിക്കാം.

മണിരത്നത്തിൻ്റെ പാത്രസൃഷ്ടികളിലെല്ലാം ഒരു “eccentricity” പ്രകടമാണ്. മൗനരാഗത്തിലെ രേവതി, അഗ്നിനക്ഷത്രത്തിലെ അമല, ഗീതാഞ്ജലിയിലെ ഗിരിജ ഷെട്ടാർ, അഞ്ജലി യിലെ കുട്ടികൾ – ഇവർക്കെല്ലാം പൊതുവായ ഒരു “eccentric” സ്വഭാവമുണ്ട്. അതിൻ്റെയും കൂടി പ്രതിഫലനം ഒരു പക്ഷെ ഇളയരാജയുടെ സംഗീതത്തിൽ ഉണ്ടായിരുന്നിരിക്കാം.

ജന്മദിനാശംസകൾ ശ്രീ മണിരത്നം, ഇളയരാജ..
*********
ഇനി രസകരമായൊരു കാര്യം പറയാം.

യഥാർത്ഥത്തിൽ ജൂൺ 2 അല്ല, ജൂൺ 3 ആണ് ഇളയരാജയുടെ ജന്മദിനം. തന്നെ ആദ്യമായി “ഇസൈജ്ഞാനി“ എന്ന് വിശേഷിപ്പിച്ച കലൈഞ്ജർ കരുണാനിധിയോടുള്ള ആദരസൂചകമായാണ് ഇളയരാജ തന്റെ ജന്മദിനാഘോഷങ്ങൾ ജൂൺ 2 ലേക്കു മാറ്റിയത്. (കരുണാനിധിയുടെ ജന്മദിനം ജൂൺ 3 ആണ്).

വരിശയാ സൊന്നാ, ജൂൺ 2- മണിരത്നം, ജൂൺ 3 – ഇളയരാജ, ജൂൺ 4 – എസ്.പി.ബാലസുബ്രഹ്മണ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here