ഡൽഹി; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്ന് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ തർക്കം. തിങ്കളാഴ്ച മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സത്യേന്ദർ ജെയിനെ ഇഡി കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജെയിനിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും.
ജെയിനെതിരെയുള്ള നടപടിയെ കോൺഗ്രസും സ്വാഗതം ചെയ്തിട്ടുണ്ട്. അതേ സമയം എട്ട് വർഷം പഴക്കമുള്ള വ്യാജ കേസിലാണ് ജെയിൻ അറസ്റ്റിലായതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ചുമതലക്കാരനാണ് ജെയിൻ. ഈ പക തീർക്കാനാണ് ബിജെപി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എട്ട് വർഷമായി സത്യേന്ദർ ജെയിനിനെതിരെ ഒരു കള്ളക്കേസ് നടക്കുന്നുണ്ട്. ഇതുവരെ പലതവണ ഇഡി അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഒന്നും കണ്ടെത്താത്തതിനാൽ കുറച്ചുകാലമായി ഇഡി അദ്ദേഹത്തെ വിളിക്കുന്നത് നിർത്തി. ഇപ്പോൾ അത് വീണ്ടും ആരംഭിച്ചു. കാരണം അദ്ദേഹം ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനാണ്,” എന്ന് സിസോദിയ ട്വീറ്റ് ചെയ്തു.
2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി സത്യേന്ദർ ജെയിൻ ഹവാല ഇടപാടുകൾ നടത്തിയെന്നും കണക്കിൽ പെടാത്ത സ്വത്ത് കൈവശം വെച്ചു എന്നുമാണ് കേസ്. 2011-12ൽ 11.78 കോടി രൂപയും 2015-16ൽ 4.63 കോടി രൂപയും വെളുപ്പിക്കാൻ ജെയ്‌നും കുടുംബവും നാല് ഷെൽ കമ്പനികൾ സ്ഥാപിച്ചതായും ഇഡി ആരോപിക്കുന്നു. ആദായനികുതി വകുപ്പും ഈ ഇടപാടുകൾ അന്വേഷിക്കുകയും ജെയിനുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. അതിനിടെ എഎപിയുടെയും അതിന്റെ നേതാക്കളുടെയും അഴിമതി വിഷയം തന്റെ പാർട്ടി നേരത്തെ ഉന്നയിച്ചിരുന്നതായി ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു.
തന്റെ പാർട്ടി നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ കെജ്‌രിവാൾ എപ്പോഴും മൗനം പാലിക്കുന്നു. പഞ്ചാബിൽ ഒരു ആം ആദ്മി മന്ത്രിയെ അറസ്റ്റ് ചെയ്യുകയും പുറത്താക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്, കെജ്‌രിവാൾ ഇതിനെക്കുറിച്ച് സംസാരിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു,” ഇതായിരുന്നു ഗുപ്തയുടെ വാക്കുകൾ. ജെയിന്റെ അറസ്റ്റിനെ അനുകൂലിച്ച് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ കുമാറും രം ഗത്ത് വന്നിട്ടുണ്ട്. അതേ സമയം ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിൽ നേടിയ വിജയം ഹിമാചലിലും ആവർത്തിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ആംആദ്മി പാർട്ടി.