വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർ.സി), ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ രൂപത്തിൽ കിട്ടുമെങ്കിലും പകർപ്പിനുവേണ്ടി ചെന്നാൽ മോട്ടോർവാഹനവകുപ്പ് വട്ടംചുറ്റിക്കും. ആർ.സി. പുസ്തകരൂപത്തിൽ നൽകിയിരുന്ന കാലത്തുണ്ടായിരുന്ന കാലഹരണപ്പെട്ട നടപടിക്രമങ്ങളൊന്നും അവസാനിപ്പിച്ചിട്ടില്ല. ഇടനിലക്കാർക്കുള്ള അവസരവും ഉദ്യോഗസ്ഥർക്ക് കൈക്കൂലി ആവശ്യപ്പെടാനുള്ള സൗകര്യവും അതേപടി നിലനിർത്തിയെന്നും ആരോപണമുണ്ട്.
ഓൺലൈനിൽ ലഭ്യമായ വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെടുന്നവരെയാണ് നെട്ടോട്ടമോടിക്കുന്നത്. ഫീസ് അടയ്ക്കുന്നവർക്ക് ഡ്യൂപ്ലിക്കേറ്റ് നൽകാൻ കഴിയുമെങ്കിലും ഇടനിലക്കാരുടെ വരുമാനം മുട്ടിക്കുന്ന അത്തരമൊരു നീക്കത്തിന് മോട്ടോർവാഹനവകുപ്പ് തുനിഞ്ഞിട്ടില്ല.
മോട്ടോർവാഹനരേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതോടെ അസൽരേഖകളുടെ പ്രസക്തി കുറഞ്ഞിട്ടുണ്ട്. രേഖകളുടെ ആധികാരികത ഓൺലൈനിൽ പരിശോധിക്കാനാകും. മുമ്പ് ഓഫീസ് രേഖകൾ പരിശോധിച്ചാണ് പകർപ്പ് തയ്യാറാക്കി നൽകിയിരുന്നത്. ഡിജിറ്റൽ സംവിധാനം വന്നതോടെ ഇതിന്റെ ആവശ്യമില്ലാതെയായി.
എം പരിവാഹൻ, ഡിജിറ്റൽ ലോക്കർ തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളിൽ ആർ.സി., ഡ്രൈവിങ് ലൈസൻസുകളുടെ പകർപ്പ് ഒരുചെലവുമില്ലാതെ ഞൊടിയിടയിൽ ലഭിക്കും. ഡിജിറ്റൽ പകർപ്പിന് സാധുതയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒട്ടേറെപ്പേർ പകർപ്പെടുക്കാൻ നിർബന്ധിതരാകുന്നുണ്ട്.
ആർ.സി.യുടെ പകർപ്പ് ലഭിക്കണമെങ്കിൽ പോലീസിൽനിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റും, പരസ്യവും മുദ്രപ്പത്രത്തിലെ സത്യവാങ്മൂലവുംവേണം. അപേക്ഷയിൽ ആർ.സി.യുടെ ചിത്രവും അപ്ലോഡ് ചെയ്യണം. നഷ്ടമായ രേഖയുടെ ചിത്രമില്ലെങ്കിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാകില്ല.
അധാർ നൽകാൻ തയ്യാറാല്ലെങ്കിൽ അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടിവരും. അപേക്ഷയ്ക്കും രേഖകൾ തയ്യാറാക്കുന്നതിനുമായി കുറഞ്ഞത് 3000 രൂപ ചെലവിടേണ്ടിവരും. ചില ഓഫീസുകളിൽ ചെലവേറും. ആർ.സി. പണപ്പെടുത്തുന്ന കാലത്തായിരുന്നു ഇത്തരമൊരു സംവിധാനത്തിന് പ്രസക്തിയുണ്ടായിരുന്നത്.
ഡ്രൈവിങ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റിന് 1305 രൂപയാണ് ഫീസ്. കൈവശമുള്ള വിവരങ്ങൾ അച്ചടിച്ച് ലാമിനേറ്റ് നൽകുന്നതിനാണ് ഈ കൂടിയനിരക്ക് ഈടാക്കുന്നത്. ലൈസൻസിന്റെ വിശദാശംങ്ങൾക്കുള്ള (ലൈസൻസ് പർട്ടിക്കുലേഴ്സ്) ഓൺലൈൻ അപേക്ഷയും ഉദ്യോസ്ഥർ പരിഗണിക്കേണ്ടതുണ്ട്. ഡേറ്റാബാങ്കിലെ വിവരങ്ങൾ ഇതില്ലാതെയും നൽകാനാകും.