കണ്ണൂർ സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വകുപ്പിലെ ദളിത് ഗവേഷക വിദ്യാർഥി സി.ആർ. ശ്രുതി സങ്കടത്തോടെ പറയുന്നു. ഇ ഗ്രാന്റ് സ്കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് എസ്.സി. ഡയറക്ടറേറ്റിലും ഉന്നത വിദ്യാഭ്യാസ, പട്ടികജാതി വികസന വകുപ്പുകളിലും ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് ശ്രുതി പറയുന്നു.
‘ഇതുവരേയും ഞാൻ സർക്കാർ നൽകുന്ന ഇ ഗ്രാന്റ് കൊണ്ടാണ് പഠിച്ചത്. എന്നാൽ ഇപ്പോൾ എന്റെ പഠനം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. പട്ടികജാതി വികസന മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽനിന്ന് വരുന്ന ഞാൻ കണ്ണൂർ സർവ്വകലാശാലയിലെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഗവേഷക വിദ്യാർത്ഥിനിയാണ്. കൈയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് 2020 ജനുവരിയിൽ ഗവേഷണം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ ഇപ്പോൾ പഠനം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്. 2020 ഒക്ടോബർ വരെയുള്ള ഇ -ഗ്രാന്റ്സ് മാത്രമാണ് ഇതുവരെ ലഭിച്ചത്. അത് കഴിഞ്ഞിങ്ങോട്ടുള്ളത് ലഭിച്ചിട്ടില്ല. പലരേയും ബന്ധപ്പെട്ടു. പഠനം മുന്നോട്ടു കൊണ്ടുപോകാൻ ഇപ്പോൾ പുതിയ ജോലി കണ്ടെത്തേണ്ട അവസ്ഥയാണ്.
മന്ത്രി കെ. രാധാകൃഷ്ണനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു. എന്നിട്ടും നടപടിയുണ്ടായില്ല. നേരത്തെ മുൻ മന്ത്രി ബാലനോട് പരാതി അറിയിച്ചിരുന്നെങ്കിലും എല്ലാം ശരിയാക്കാം എന്ന മറുപടിക്ക് ശേഷം നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഓഫീസുകൾ കയറിയിറങ്ങി മടുത്തു. ആരെയും ആശ്രയിക്കാതെ പഠിക്കാൻ കിട്ടുന്ന ഇടവേളകളിൽ സ്വയംതൊഴിൽ കണ്ടെത്തി ചെയ്യേണ്ട അവസ്ഥയാണ്. ഞങ്ങൾ പഠിക്കേണ്ട എന്നാണോ ഇവർ പറയുന്നത്?, ശ്രുതി ചോദിക്കുന്നു.