തമിഴ്നാടിൻെറ ഉത്സവമായ പൊങ്കലിൽ പങ്കെടുക്കുന്നവർക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 1000 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പണം വിതരണം ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ആദായ നികുതിദായകർ, പൊതുമേഖലാ ജീവനക്കാർ എന്നിവർ ഒഴികെയുള്ളവർക്ക് പണം ലഭിക്കും.
പാവപ്പെട്ടവർക്ക് ആശ്വാസമാണ് നടപടി.പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജനങ്ങൾക്ക് 1000 രൂപ ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിച്ചതായി സംസ്ഥാന സർക്കാർ വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി അറിയിച്ചത്. ജനുവരി 15നാണ് സംസ്ഥാനത്ത് പൊങ്കൽ ആഘോഷിക്കുന്നത്.
സമ്മാനമായി സാരിയും മുണ്ടും
നിബന്ധനകൾക്ക് വിധേയമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഉത്സവത്തിന് മുന്നോടിയായി 1,000 രൂപ പൊങ്കൽ സമ്മാനമായി വിതരണം ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. പഞ്ചസാര കാർഡ് ഉടമകൾക്കും തുക ലഭിക്കില്ല എന്നാണ് സൂചന.
കരിമ്പും ഒരു കിലോ അരിയും പഞ്ചസാരയും അടങ്ങുന്ന പൊങ്കൽ സമ്മാന ഹാംപർ സർക്കാർ ഇതിനകം പ്രഖ്യാപിച്ചിരുന്നു. പൊങ്കൽ സമ്മാനമായി ഇതിനൊപ്പം സൗജന്യ മുണ്ടും സാരിയും വിതരണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
1.15 കോടി കുടുംബനാഥന്മാർക്ക് പ്രയോജനം ചെയ്യുന്ന ‘കലൈഞ്ജർ മഗളിർ അവകാശി തിട്ടം’ എന്ന പേരിൽ വിതരണം ചെയ്യുന്ന തുക ഉത്സവകാലത്തോട് അനുബന്ധിച്ച് ഇത്തവണ നേരത്തെ വിതരണം ചെയ്യും.
പ്രതിമാസം 1,000 രൂപ നൽകുന്നത് പൊങ്കൽ പ്രമാണിച്ച് ജനുവരി 10 ന് നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.വനിതകൾക്ക് 1000 രൂപ വീതം ലഭ്യമാക്കുന്ന തമിഴ്നാട് സർക്കാരിൻെറ സാമൂഹ്യ ക്ഷേമ പദ്ധതിയും ഏറെ ശ്രദ്ധേയമാണ്.
സ്ത്രീകളുടെ അവകാശമായി പ്രതിമാസം 1,000 രൂപ വീതം നൽകുന്ന പദ്ധതി എം കെ സ്റ്റാലിൻ തന്നെയാണ് നടപ്പാക്കിയത്. തമിഴ്‌നാട് സർക്കാർ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സാമൂഹ്യക്ഷേമ പദ്ധതി കൂടെയാണിത്.
അർഹരായ എല്ലാ സ്ത്രീ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുന്നതാണ് പദ്ധി. കഴിഞ്ഞ വർഷം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 7,000 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു.