തിരുവനന്തപുരം : പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് 96 വോട്ടും, യു ഡി എഫ് സ്ഥാനാര്‍ഥി പി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. പ്രോട്ടം സ്പീക്കറായ പി ടി എ റഹീം വോട്ട് ചെയ്തില്ല. ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും സഭയില്‍ ഹാജരായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യാൻ കഴിഞ്ഞു. ഇരു മുന്നണിയുടേയും ഒരു വോട്ടും അസാധുവായില്ല.
തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്പീക്കറാകാന്‍ എം ബി രാജേഷിന് കഴിഞ്ഞു എന്നത് വളരെ അഭിമാനകരമായ കാര്യമായി കണക്കാക്കുന്നു. കേരള നിയമസഭയിലെ 23-മത്തെ സ്പീക്കറായാണ് രാജേഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് എല്ലാ അഭിനന്ദനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ നടപടി ക്രമം കാര്യക്ഷമായി നടപ്പിലാക്കാന്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനും, അദ്ദേഹത്തിന് കഴിയും. സ്പീക്കര്‍ക്ക് എല്ലാ സഹകരണവും സഭാ നേതാവ് എന്ന നിലയില്‍ വാഗ്ദാനം ചെയ്യുന്നുവെന്നും, സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു