മ്യാന്‍മറില്‍ സൈനിക അട്ടിമറി
യാങ്കൂൺ (മ്യാൻമർ) : മ്യാന്‍മറില്‍ പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. മ്യാൻമർ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ വിൻ മയന്റും ഉള്‍പ്പെടെയുള്ള മ്യാൻമറിലെ പ്രമുഖ നേതാക്കളെല്ലാം തടങ്കലില്‍. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011 ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്.
നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് വന്‍നേട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് സൂചി ഭരണകൂടത്തിന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് യു.എൻ നേരത്തെ നല്‍കിയിരുന്നു.