തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇതുവരെ വിറ്റഴിച്ചത് 76,85,650 തിരുവോണം ബമ്പർ ടിക്കറ്റുകൾ. ലോട്ടറി നറുക്കെടുപ്പ് സെപ്തംബർ 26നാണ് നടക്കുകയെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു.
90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും മുഖേന സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.
TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റിന്റെ വില 500 രൂപയാണ്.
സമ്മാനഘടന
- ഒന്നാം സമ്മാനം: 30 കോടി രൂപ
- രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്
- മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്
- നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്
- അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്
- ആറാം സമ്മാനം: 5,000 രൂപ വീതം 54,000 പേർക്ക്
- ഏഴാം സമ്മാനം: 2,000 രൂപ വീതം 81,000 പേർക്ക്
- എട്ടാം സമ്മാനം: 1,000 രൂപ വീതം 1,24,200 പേർക്ക്
- ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്
- സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
വ്യാജ ലോട്ടറി വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത
കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.
സമ്മാനം ലഭിച്ചുവെന്ന പേരിൽ രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജി.എസ്.ടി., ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവയ്ക്കായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് തിരിച്ചറിയണം.
ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒ.ടി.പി., യു.പി.ഐ. പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണം.








