
വാഷിങ്ടൺ: ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കരാറിൽ വെനസ്വേലയുമായി ഒപ്പുവച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കരാറിലൂടെ വെനസ്വേലയുടെ 6500 കോടി ബാരൽ അസംസ്കൃത എണ്ണയുടെ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കും. അമേരിക്കൻ ജനതയ്ക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെയാണ് ഈ ചരിത്രനേട്ടം കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് സെക്രട്ടറി ഓഫ് വാർ പീറ്റ് ഹെഗ്‌സെത്ത് എന്നിവർ വെനസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. സ്വകാര്യ ബിസിനസ് പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ കരാർ നിലവിൽ വരുന്നതോടെ അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ എണ്ണ വിതരണം ഗണ്യമായി വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയിലെ ഇന്ധനവില കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നും, ഒപ്പം വെനസ്വേലയുടെ തകർന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ഇത് വഴിയൊരുക്കുമെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ ചരിത്രപരമായ ഇടപാട് സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
നയതന്ത്ര ഇടപെടലുകൾ
മാസങ്ങൾ നീണ്ട ശക്തമായ നയതന്ത്ര സമ്മർദങ്ങൾക്കും ഉപരോധങ്ങൾക്കും ഒടുവിലാണ് അമേരിക്ക ഈ നേട്ടം കൈവരിച്ചത്. വെനസ്വേലയുടെ ഊർജ മേഖലയെ സുസ്ഥിരമാക്കുന്നതിൻ്റെ ഭാഗമായി അവരുടെ എണ്ണ കയറ്റുമതിയിൽ അമേരിക്ക നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നു. ഒൻപത് മാസം മുൻപ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശപ്രകാരം നടന്ന സൈനിക നീക്കത്തിലൂടെ വെനസ്വേലൻ ഭരണാധികാരിയായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്കൻ സേന പിടികൂടിയിരുന്നു.
മയക്കുമരുന്ന് കടത്ത്, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ അമേരിക്കയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പുതിയ എണ്ണക്കരാർ യാഥാർഥ്യമാകുന്നത്. മുൻപ് ഹ്യൂഗോ ഷാവേസ് വിദേശ സ്വത്തുക്കൾ ദേശസാത്കരിച്ചപ്പോൾ അമേരിക്കൻ കമ്പനികൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. മഡൂറോയെ പുറത്താക്കിയതിന് പിന്നാലെ അമേരിക്കൻ എണ്ണക്കമ്പനികൾ വെനസ്വേലയിലേക്ക് മടങ്ങിയെത്തുമെന്ന് ട്രംപ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
ഇറാൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും
ഇറാനുമായുള്ള യുദ്ധം ആറ് മാസം പിന്നിടുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ഇന്ധനവില വർധിക്കുന്നത് ഭരണകൂടത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ അമേരിക്കയുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം ഓഗസ്റ്റ് തുടക്കത്തിൽ 30 കോടി ബാരലിന് താഴേക്ക് പോവുകയും ചെയ്തു. ജനുവരിക്ക് ശേഷം മാത്രം പത്ത് കോടിയിലധികം ബാരലിൻ്റെ കുറവാണ് എണ്ണശേഖരത്തിൽ ഉണ്ടായത്.
ഈ പ്രതിസന്ധികൾ മറികടക്കാൻ പുതിയ കരാറിലൂടെ അമേരിക്കയ്ക്ക് സാധിക്കും. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ്റെ (ഇഐഎ) കണക്കുകൾ പ്രകാരം ലോകത്തെ ആകെ എണ്ണശേഖരത്തിൻ്റെ 17 ശതമാനവും വെനസ്വേലയിലാണ്. ഏകദേശം 30,300 കോടി ബാരൽ അസംസ്കൃത എണ്ണയുടെ ശേഖരം രാജ്യത്തുണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ആഗോള ഉത്പാദനത്തിൻ്റെ ഒരു ശതമാനം മാത്രമാണ് വെനസ്വേലയിൽ നിന്ന് നിലവിൽ ഉത്പാദിപ്പിക്കുന്നത്. പുതിയ കരാറിലൂടെ ഈ പ്രതിസന്ധി മറികടക്കാനും ആഗോള എണ്ണ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും അമേരിക്ക ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ തന്നെ വലിയ സാമ്പത്തിക മാറ്റങ്ങൾക്ക് ഈ കരാർ വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.





