അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകാനൊരുങ്ങി പശ്ചിമബംഗാൾ സർക്കാർ. ജയിലിൽ കഴിയുന്ന 325 പേർക്കാണ് പെൻഷൻ നൽകുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടേതാണ് പ്രഖ്യാപനം.
സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അധികാരി പ്രഖ്യാപനം നടത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി പോരാടിയ ഇവർ ഏറെ ദുരിതങ്ങൾ സഹിച്ചവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ധീര പോരാളികൾക്ക് ഏറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു. ഈ പോരാളികളുടെ ആശയങ്ങളിലാണ് പുതിയ സംസ്ഥാന സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1975-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഓർമയ്ക്കായി ജൂൺ 25 ‘സംവിധാൻ ഹത്യാ ദിവസ്’ ആയി രാജ്യം ആചരിച്ചുവരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുരസ്കാരങ്ങളും പെൻഷനുകളും നൽകി ആദരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 9) ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 84-ാം വാർഷികത്തോടനുബന്ധിച്ച് അധികാരി സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. സ്വാതന്ത്ര്യസമരത്തിനിടെ മഹാത്മാഗാന്ധി നൽകിയ “പോരാടുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനത്തെ അദ്ദേഹം അനുസ്മരിച്ചു. സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിനായി ആയിരക്കണക്കിന് ഇന്ത്യക്കാർ ത്യാഗം ചെയ്തതായി സോഷ്യൽ മീഡിയ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.








