പൊന്നിന് വീണ്ടും തിളക്കം, വില കുതിക്കുന്നു;

0
4

തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇരുട്ടടി നൽകി സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ മാത്രം പവന് 120 രൂപയുടെ വർധനയുണ്ടായതിന് പിന്നാലെ ഇന്നും 800 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,720 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 13,965 രൂപയായതോടെ, കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ നിരക്ക് തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 11,475 രൂപയായി. പവന് 91,800 രൂപയാണ് വിപണി വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8,935 രൂപയും പവന് 71,480 രൂപയുമാണ് ഇന്നത്തെ വില. ഒമ്പത് കാരറ്റ് സ്വർണത്തിന് 45 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,765 രൂപയും പവന് 46,120 രൂപയുമായി. അതേസമയം വെള്ളി വിലയിലും ചെറിയ വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ 1.25 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും.

ഏഴ് മാസത്തെ തിരുത്തലിന് ശേഷം സ്വർണ്ണവില വീണ്ടും ഉയരുന്നു; യുഎസ് തൊഴിൽ ഡാറ്റയും അനുകൂലം

ഏഴ് മാസത്തോളം നീണ്ടുനിന്ന വലിയ തിരുത്തലിന് ശേഷം അന്താരാഷ്ട്ര സ്വർണ്ണവിപണി വീണ്ടും ശക്തമായ തിരിച്ചുവരവിൻ്റെ സൂചന നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 5,602 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ശക്തമായ തിരുത്തലിനെ തുടർന്ന് ഒരു ഘട്ടത്തിൽ 3,940 ഡോളർ വരെ താഴ്ന്നിരുന്നു. റെക്കോർഡ് നിലവാരത്തിൽ നിന്ന് 1,662 ഡോളർ വലിയ ഇടിവാണ് ഉണ്ടായത്.

താഴ്ന്ന നിലവാരമായ 3,940 ഡോളറിൽ നിന്ന് സ്വർണ്ണവില ഇപ്പോൾ വീണ്ടും 4,350 ഡോളർ വരെ ഉയർന്നിട്ടുണ്ട്. അതായത് താഴ്ന്ന നിലവാരത്തിൽ നിന്ന് 410 ഡോളറിൻ്റെ തിരിച്ചുവരവ്. ഏകദേശം 10.4 ശതമാനമാണ് ഈ തിരിച്ചുവരവ്.

അതേസമയം, ഇപ്പോഴത്തെ 4,350 ഡോളർ വിലയും റെക്കോർഡ് 5,602 ഡോളറും തമ്മിൽ 1,252 ഡോളറിൻ്റെ വ്യത്യാസമുണ്ട്. അതായത് റെക്കോർഡ് ഉയരത്തിലേക്ക് തിരിച്ചെത്താൻ നിലവിലെ വിലയിൽ നിന്ന് ഏകദേശം 28.8 ശതമാനം കൂടി ഉയരേണ്ടതുണ്ട്.

കേരളത്തിലും വലിയ തിരുത്തൽ

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടത്തിൻ്റെ പ്രതിഫലനം കേരളത്തിലെ സ്വർണ്ണവിലയിലും ശക്തമായി പ്രകടമായി. 2026 ജനുവരി 29നാണ് കേരളത്തിലെ സ്വർണ്ണവില ചരിത്രത്തിലെ റെക്കോർഡ് നിലവാരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.

തുടർന്ന് ഏകദേശം ഏഴ് മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ തിരുത്തലുണ്ടായി. ഒരു ഘട്ടത്തിൽ കേരളത്തിലെ വില ഗ്രാമിന് 12,845 രൂപ വരെയും പവന് 1,02,760 രൂപ വരെയും താഴ്ന്നു. അതായത് റെക്കോർഡ് വിലയിൽ നിന്ന് ഗ്രാമിന് 3,550 രൂപയും ഒരു പവന് 28,400 രൂപയും കുറഞ്ഞു. റെക്കോർഡ് പവൻ വിലയിൽ നിന്ന് ഏകദേശം 21.6 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായത്.

യുഎസ് തൊഴിൽ വിവരങ്ങള്‍ സ്വർണ്ണത്തിന് പിന്തുണ

അമേരിക്കയില്‍ ജൂലൈയിൽ 85,000 തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് സമ്പദ്‌വ്യവസ്ഥയിൽ 23,000 തൊഴിലവസരങ്ങൾ നഷ്‌ടപ്പെട്ടതാണ് പുറത്തുവന്ന കണക്ക്. പ്രതീക്ഷിച്ചതിനേക്കാൾ വളരെ ദുർബലമായ തൊഴിൽ വിപണി വിവരങ്ങളാണിത്.

അതേസമയം, കഴിഞ്ഞ മാസം 4.2 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക് 4.1 ശതമാനമായി കുറഞ്ഞു. തൊഴിൽ വിപണിയിലെ ദുർബലത കണക്കിലെടുത്ത് ഈ വർഷം യുഎസ് ഫെഡറൽ റിസർവ് ധനനയം കൂടുതൽ കർശനമാക്കാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷയാണ് വിപണിയിൽ ശക്തമായിരിക്കുന്നത്. പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറയുന്നതും ഭാവിയിൽ നിരക്കിളവിനുള്ള പ്രതീക്ഷ വർധിക്കുന്നതും സ്വർണ്ണത്തിന് അനുകൂല ഘടകങ്ങളാണ്.

ഇനി വിപണി ഉറ്റുനോക്കുന്നത് 4,400 ഡോളർ

3,940 ഡോളറിൽ നിന്ന് 4,350 ഡോളറിലേക്ക് തിരിച്ചെത്തിയ സ്വർണ്ണവില, ഏഴ് മാസത്തെ തിരുത്തലിന് ശേഷം വിപണിയിൽ വാങ്ങൽ താൽപ്പര്യം വീണ്ടും ശക്തമാകുന്നതിൻ്റെ സൂചനയാണ്. ഇനി 4,400 ഡോളർ എന്ന നിലവാരം സ്വർണ്ണവിലയ്ക്ക് നിർണായകമാകും. 4,400 ഡോളറി ന് മുകളിൽ ശക്തമായി നിലനിൽക്കാൻ കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യത വർധിക്കും. എന്നാൽ 4,350 ഡോളറിന് മുകളിൽ സ്ഥിരത നേടാൻ കഴിയാതെ വന്നാൽ 4,000 ഡോളർ–3,940 ഡോളർമേഖല വീണ്ടും പ്രധാന പിന്തുണാ മേഖലയായി മാറും.

അതിനാൽ, 5,602 ഡോളർ എന്ന റെക്കോർഡിൽ നിന്ന് 3,940 ഡോളറിലേക്ക് ഉണ്ടായ വൻ തിരുത്തലിന് ശേഷം ഇപ്പോൾ 4,350 ഡോളറിലേക്ക് തിരിച്ചെത്തിയ സ്വർണ്ണവിപണി വീണ്ടും വലിയൊരു ഉയർച്ചയുടെ ഘട്ടത്തിലേക്ക് കടക്കുകയാണോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്. ഇന്നത്തെ ദുർബലമായ യുഎസ് തൊഴിൽ വിവരങ്ങള്‍ സ്വർണ്ണത്തിൻ്റെ ഈ തിരിച്ചുവരവിന് കൂടുതൽ ശക്തമായ പിന്തുണ നൽകുകയാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുൽ നാസർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here