
ന്യൂഡൽഹി: രാജ്യത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ച് വരുന്നുവെന്ന് ദേശീയ സര്‍വേ റിപ്പോർട്ട്. മുതിര്‍ന്നവരില്‍ അമിതവണ്ണവും, രക്തത്തില്‍ ഉയര്‍ന്ന പഞ്ചാസാരയുടെ അളവും കാണപ്പെടുന്നുവെന്നാണ് സര്‍വേ റിപ്പോർട്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്‌ച പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് നോഡൽ ഏജൻസിയായി എംഒഎച്ച്എഫ്‌ഡബ്ല്യുവാണ് സര്‍വേ നടത്തിയത്.
15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിൽ 2023-24 കാലയളവിൽ നടത്തിയ സര്‍വേയില്‍ അമിതഭാരമുള്ള സ്ത്രീകളുടെ അനുപാതം പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. അതായത് 30.7 ശതമാനം പേർ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്. 2019-21 ൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയിൽ ഇത് 24 ശതമാനമായിരുന്നു. 15 വയസിനും അതിന് മുകളിലും പ്രായമുള്ള സ്ത്രീകളിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കുന്നവരുടെ എണ്ണം യാഥാക്രമം 17.8 ശതമാനമാണ്.
15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ, അമിതഭാരമോ പൊണ്ണത്തടിയോ ഏറ്റവും കൂടുതലുള്ളത് പുതുച്ചേരിയിലാണ് (46.3 ശതമാനം), തുടർന്ന് ചണ്ഡീഗഡിൽ (44 ശതമാനം), ഡൽഹിയിൽ (41.4 ശതമാനം), പഞ്ചാബിൽ (40.8 ശതമാനം), തമിഴ്‌നാട് (40.5 ശതമാനം), ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ (38.1 ശതമാനം). അതേസമയം ബിഹാർ, ഛത്തീസ്‌ഗഢ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളിൽ പൊണ്ണത്തടിയുടെ വ്യാപനം താരതമ്യേന കുറവാണ്.
15-49 വയസിന് ഇടയില്‍ പ്രായമുള്ള പുരുഷന്മാരിൽ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരുടെ അനുപാതം 22.9 ശതമാനത്തിൽ നിന്ന് 27.3 ശതമാനമായി വർധിച്ചു. ഏറ്റവും കൂടുതൽ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പുരുഷന്‍മാരിലാണ്. റിപ്പോർട്ട് പ്രകാരം ഏകദേശം 38 ശതമാനമാണ്. പഞ്ചാബ്, കേരളം, തമിഴ്‌നാട്, ഡൽഹി, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പുരുഷന്മാരിൽ പൊണ്ണത്തടിയുടെ വ്യാപനം മൂന്നിലൊന്നിൽ കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരിൽ, അനുബന്ധ കണക്ക് 15.6 ശതമാനത്തിൽ നിന്ന് 20.9 ശതമാനമായി വർധിച്ചു.
പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം തുടങ്ങിയ സാംക്രമികേതര രോഗങ്ങൾക്കുള്ള പ്രധാന കാരണം പൊണ്ണത്തടിയും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവുമാണ്. രാജ്യത്തുടനീളം 7.1 ലക്ഷത്തിലധികം സ്ത്രീകളെയും ഒരു ലക്ഷത്തിലധികം പുരുഷന്മാരെയും എന്‍എഫ്എച്ച്എസ് ഈ കാറ്റഗറിയില്‍ ഉൾപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ്
ആരോഗ്യ ഇൻഷുറൻസ്/ധനകാര്യ പദ്ധതികളുടെ കവറേജ് സംബന്ധിച്ച് ഉള്ള വിവരങ്ങളും സര്‍വേ പരിശോധിച്ചു. ഇതു പ്രകാരം ആരോഗ്യ ഇൻഷുറൻസ്/ധനകാര്യ പദ്ധതികളുടെ കവറേജ് ഗാർഹിക തലത്തിൽ 41.0 ശതമാനത്തിൽ നിന്ന് 60.2 ശതമാനമായി ഗണ്യമായി വർധിച്ചു.
ആരോഗ്യ സംരക്ഷണത്തിനായുള്ള സർക്കാർ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ വിജയത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ആയുഷ്‌മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) പോലുള്ള മുൻനിര പദ്ധതികൾ ജനങ്ങളെ സഹായിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു. രാജ്യത്തുടനീളം സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ തുല്യമായി ലഭ്യമാക്കുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പാണ് ഈ വികാസം.






