എബോള ഭീഷണി: കൊച്ചി വിമാനത്താവളത്തിൽ നിരീക്ഷണം, 24 മണിക്കൂറും സർവൈലൻസ്, സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം

0
18

കൊച്ചി: എബോള വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്‌ക്രീനിങ്, വിഷ്വൽ ഇൻസ്‌പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു. എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.

 

ചാണ്ടി ഉമ്മൻ്റെ കരച്ചിലും സൈക്കിൾ യാത്രയും എന്തിന് വേണ്ടി? ഇത് പിആർ വർക്കോ?

റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (ബിഡിബിവി) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ശരീര ദ്രവങ്ങളിലൂടെ രോഗം പകരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

രോഗബാധയ്ക്ക് ശേഷം രണ്ട് മുതൽ 21 ദിവസം വരെയാണ് ഇൻക്യുബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ളൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷണ വിധേയരാക്കും.

എറണാകുളം ജനറൽ ആശുപത്രി, കളമശേരി സർക്കാർ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ നിലവിലുള്ളത്. ത്രി – ലെയർ മാസ്‌ക് ഉപയോഗം, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകൽ ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ നടപടികൾ കർശനമായി പാലിക്കാനും യോഗം നിർദേശിച്ചു.

സിയാൽ എയർപോർട്ട് ഡയറക്ടർ ജി മനു, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. റാഫേൽ ടെഡി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെഎ ആയിഷ മാനിക, സിഐഎസ്എഫ്, എമിഗ്രേഷൻ, എയർലൈൻസ്, എയർപോർട്ട് അതോറിറ്റി, സിയാൽ ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എപിഎച്ച്ഒ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അന്ന എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ പദ്ധതി അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here