കേരള നിയമസഭയിൽ ആദ്യമായി മൂന്ന് സീറ്റുകൾ നേടിയ ബിജെപി, സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സംസ്ഥാന പാർട്ടി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച പറഞ്ഞു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സീറ്റിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ ബിബി ഗോപകുമാറിനെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതായി അദ്ദേഹം ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്പീക്കർ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച
സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തുള്ള എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിയായുള്ളത് എസി മൊയ്തീനാണ്.
ബിജെപിക്ക് മൂന്ന് എംഎൽഎമാർ
സംസ്ഥാന നിയമസഭയിലെ ബിജെപിയുടെ മൂന്ന് എംഎൽഎമാർ ഗോപകുമാർ, വി മുരളീധരൻ, ചന്ദ്രശേഖർ എന്നിവരാണ്.
“കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി, ആ സ്ഥാനത്തേക്ക് ഒരു ബിജെപി സ്ഥാനാർത്ഥി ഉണ്ടാകും. ഗോപകുമാറായിരിക്കും ബിജെപി സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ പേര് ഞാനും മുരളീധരനും നിർദ്ദേശിക്കും,” ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിൽ സിപിഐ(എം) നയിക്കുന്ന എൽഡിഎഫും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പിന്തുടരുന്നുവെന്ന് പലപ്പോഴും ആരോപിക്കുന്ന ചന്ദ്രശേഖർ, സംസ്ഥാന നിയമസഭയിൽ ഇതുവരെ ഒരു പ്രതിപക്ഷ എംഎൽഎ പോലും ഉണ്ടായിരുന്നില്ല എന്ന് ആരോപിച്ചു.
“ഇതെല്ലാം മാറ്റാൻ, ഞങ്ങൾ മൂന്ന് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു. ഇന്ന് മുതൽ ഞങ്ങൾ ഞങ്ങളുടെ ജോലി ആരംഭിക്കുകയാണ്,” എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യാൻ സംസ്ഥാന നിയമസഭയിലേക്ക് പോകുമ്പോൾ അദ്ദേഹം പറഞ്ഞു. നിയമസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ്, നിയുക്ത ബിജെപി എംഎൽഎമാർ പാളയം രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
ആരാണ് ബിബി ഗോപകുമാർ?
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ബിബി ഗോപകുമാർ ആണ് വിജയം പിടിച്ചത്. 4002 വോട്ടുകൾക്കാണ് ഗോപകുമാറിൻ്റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ആർ രാജേന്ദ്രൻ, യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി എന്നിവരെയാണ് ബിബി ഗോപകുമാർ തോൽപ്പിച്ചത്.
2011 മുതൽ സിപിഐയിലെ ജി.എസ് ജയലാൽ മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. തുടർച്ചയായ മൂന്നാം തവണയായിരുന്നു ബിബി ഗോപകുമാർ മണ്ഡലത്തിൽ ജനവിധി തേടിയത്.








