ഗോതമ്പ് കയറ്റുമതി നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത വർധിച്ചതാണ് കാരണം. അടുത്ത വിളവെടുപ്പ് മികച്ചതായിരിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത വർധിച്ചതും അടുത്ത വിളവെടുപ്പ് മികച്ചതായിരിക്കുമെന്ന പ്രതീക്ഷയുമാണ് ഇതിന് കാരണം. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. ഏതാണ്ട് മൂന്ന് വർഷമായി ഗോതമ്പ് കയറ്റുമതി നിരോധിക്കപ്പെട്ടിരിക്കുകയാണ്.
ഈ വർഷം ഗോതമ്പ് ഉൽപാദനം റെക്കോർഡ് നിലവാരത്തിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 3% കൂടുതലാണ് ഇത്തവണത്തെ ഉൽപാദനം. 33.4 ദശലക്ഷം ഹെക്ടറിലാണ് ഇത്തവണ ഗോതമ്പ് കൃഷി ചെയ്തത്. 2024-25 കാലയളവിൽ 118 ദശലക്ഷം ടൺ ഗോതമ്പ് ഉൽപാദനം പ്രതീക്ഷിക്കുന്നു.
ഇന്റർ-മിനിസ്റ്റീരിയൽ കമ്മിറ്റിയിൽ ഗോതമ്പ് കയറ്റുമതി സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കയറ്റുമതിക്കാര്യത്തിൽ ഉടൻ തന്നെ ഒരു തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്. 2022 മെയ് മാസത്തിൽ ഉല്‍പാദനം കുറഞ്ഞതിനെത്തുടർന്നാണ് സർക്കാർ ഗോതമ്പ് കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്.
നിലവിൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) കൈവശം 25.9 ദശലക്ഷം ടൺ ഗോതമ്പ് ശേഖരമുണ്ട്. ജനുവരി 1-ന് ആവശ്യമായ ബഫർ ശേഖരം 13.8 ദശലക്ഷം ടൺ ആണ്. ഈ സ്ഥിതിയിൽ ആഭ്യന്തര ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ യാതൊരു പ്രശ്നവുമില്ല. ആഭ്യന്തര വിപണിയിൽ ധാരാളം ഗോതമ്പ് ലഭ്യമാണ്. ഭക്ഷ്യധാന്യത്തിന്റെ ഒരു നിശ്ചിത അളവ് കയറ്റുമതി ചെയ്യാൻ അനുമതി നൽകിയാലും പ്രശ്നമുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.







