ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ് ശ്രീകുമാർ അറസ്റ്റിൽ

0
109
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍.
ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശ്രീകുമാറിന്റെ ജാമ്യഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് എസ്‌ഐടി ഓഫീലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
സ്പോൺസർ ഉണ്ണകൃഷ്ണൻപോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസു, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here