ആരോഗ്യ സുരക്ഷാ ദേശീയ സുരക്ഷാ സെസ് ബിൽ; ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ നിർമല സീതാരാമൻ

0
32

ന്യൂഡൽഹി: ദേശീയ സുരക്ഷയ്‌ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകൾ നിറവേറ്റുന്നതിനുള്ള ‘ആരോഗ്യ സുരക്ഷാ ദേശീയ സുരക്ഷാ സെസ്’ ബില്ലുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബിൽ ഇന്ന് (ഡംസംബർ 4) ലോക്‌സഭയിൽ അവതരിപ്പിക്കും. ദേശീയ സുരക്ഷയ്‌ക്കും പൊതുജനാരോഗ്യത്തിനും പുറമേ രാജ്യത്തെ വിഭവങ്ങൾ വർധിപ്പിക്കുന്നതിനും നിർദ്ദിഷ്‌ട വസ്‌തുക്കളുടെ നിർമ്മാണത്തിനോ ഉത്‌പാദനത്തിനോ വേണ്ടിയുള്ള യന്ത്രങ്ങൾക്കും മറ്റ് പ്രക്രിയകൾക്കും ആവശ്യമായ സെസ് ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ബിൽ ലക്ഷ്യമിടുന്നു.

കൂടാതെ പുകയില ഉത്‌പന്നങ്ങൾക്കും അവയുടെ നിർമാണത്തിനും എക്സൈസ് തീരുവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ ഇന്നലെ (ഡിസംബർ 3) ലോക്‌സഭയിൽ പാസാക്കിയിരുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാര സെസ് അവസാനിച്ചതിന് ശേഷം പുകയിലയുടെയും അനുബന്ധ ഉത്‌പന്നങ്ങളുടെയും എക്സൈസ് തീരുവ പരിഷ്‌കരിക്കാൻ സെൻട്രൽ എക്സൈസ് ബിൽ 2025നായി ശ്രമിക്കുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. “ഇതൊരു പുതിയ നിയമമല്ല. ഇത് ഒരു അധിക നികുതിയുമല്ല,” ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

സഭയിൽ ചില അംഗങ്ങൾ മുമ്പോട്ട് വച്ച ആശങ്കകൾ നീക്കിക്കൊണ്ട് ഉത്‌പന്നങ്ങൾക്ക് എക്സൈസ് തീരുവ ചുമത്തുമെന്നും സെസ് ചുമത്തില്ലെന്നും നിർമല സീതാരാമൻ വ്യക്തമായി പറഞ്ഞു. വിവിധ മേഖലയിൽ നിന്ന് ശേഖരിക്കുന്ന 41 ശതമാനം വരുമാനം സംസ്ഥാനങ്ങൾക്ക് പുനർവിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. “ഇതൊരു സെസ് ആണെന്ന് ഇവിടെയുള്ള പല അംഗങ്ങളും അഭിപ്രായപ്പെട്ടു. എക്സൈസ് തീരുവ ഒരു സെസ് അല്ല. ജിഎസ്‌ടിക്ക് മുമ്പ് എക്സൈസ് തീരുവ നിലവിലുണ്ടായിരുന്നുവെന്നും അവർ മറുപടി നൽകി.

എംപിമാരായ ജുഗൽ കിഷോർ, സഞ്ചയ്‌ ജയ്‌സ്വാൾ എന്നിവർ ‘പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (പിഎം-കുസും), ‘എം സൂര്യ ഘർ: മുഫ്‌ത് ബിജിലി യോജന’ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള എസ്‌റ്റിമേറ്റ് കമ്മിറ്റിയുടെ (2025-26) ഏഴാമത്തെ റിപ്പോർട്ടും ലോക്‌സഭയിൽ അവതരിപ്പിക്കും.

ശീതകാല സമ്മേളനത്തിൻ്റെ നാലാം ദിവസം കനിമൊഴി കരുണാനിധിയും അശോക് കുമാർ റാവത്തും ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം എന്നിവയെക്കുറിച്ചുള്ള സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടുകൾ അവതരിപ്പിക്കും.

ബസവരാജ് ബൊമ്മൈയും ജിഎം ഹരീഷ് ബാലയോഗിയും തൊഴിൽ, ടെക്‌സ്‌റ്റൈൽ, നൈപുണ്യ വികസനം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളും അവതരിപ്പിക്കും. അതേസമയം രാജ്യസഭയിൽ എംപിമാരായ ബ്രിജ് ലാലും ഹർഷ് വർദ്ധൻ ശ്രിംഗ്ലയും പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, നിയമം, നീതി എന്നിവയെക്കുറിച്ചുള്ള സ്‌റ്റാൻഡിങ് കമ്മിറ്റിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here