കനത്ത സുരക്ഷയിൽ ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി;

0
29

ഇന്ന് പോളിങ് അവസാനിക്കുന്നതിന് പിന്നാലെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരും. അധികാരം നിലനിർത്തുമെന്ന് എൻഡിഎയും പുതിയ സർക്കാർ ഭരണത്തിലെത്തുമെന്ന് മഹാസഖ്യവും പറയുമ്പോൾ ബിഹാറിൻ്റെ മനസിൽ എന്തായിരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്

ന്യൂഡൽഹി: ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ 1302 സ്ഥാനാർഥികളുടെ വിധി എഴുതും. 45,339 പോളിങ് സ്റ്റേഷനുകളാണ് രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിന് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

ഡൽഹിയിലെ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിങ് നടക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ.

തിർഹുത്ത്‌ മേഖലയിലെ 40 മണ്ഡലങ്ങളും മഗധിലെ 26 മണ്ഡലങ്ങളും സീമാഞ്ചലിലെ 24 മണ്ഡലങ്ങളും ശഹാബാദിലെ 22 മണ്ഡലങ്ങളിലുമാണ്‌ വോട്ടെടുപ്പ്‌. നിതീഷ്‌ കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീഴുമോ അതോ തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരത്തിലെത്തുമോയെന്ന്‌ അറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. വെള്ളിയാഴ്‌ചയാണ് വോട്ടെണ്ണൽ.

മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് (കതിഹാർ), മുൻ സ്പീക്കർ ഉദയ് നരേൻ ചൗധരി (സിക്കന്ദ്ര), വിനയ് ബിഹാരി (ലൗരിയ), നാരായൺ പ്രസാദ് (നൗതൻ), ഷമീം അഹമ്മദ് (നർക്കതിയ), റാണ രൺധീർ സിങ് (മധുബൻ), പ്രമോദ് കുമാർ (മോത്തിഹാരി) എന്നിവരും. ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ രേണു ദേവിയുമാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.

121 മണ്ഡലങ്ങളിലേക്ക്‌ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 65.08 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഒന്നാം ഘട്ടത്തിലെ റെക്കോർഡ് പോളിങ് ഇന്ന് തകർക്കണമെന്ന് ബിഹാറിലെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാറിൽ മാറ്റത്തിനായി വോട്ട് ചെയ്യണം. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2020 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 125 സീറ്റു നേടി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. ജനതാദൾ (യു), ബി ജെ പി, എൽ ജെ പി (റാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ കക്ഷികളാണ് എൻഡിഎയിലുള്ളത്. ആർജെഡി നയിക്കുന്ന ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി, സി പി ഐ എം എൽ, സി പി ഐ, സി പി എം എന്നീ കക്ഷികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here