ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയം ഒരു മാസത്തെ അറ്റകുറ്റപ്പണികൾക്കായി ഇന്നുമുതൽ അടച്ചിടും. നവംബർ 11 മുതൽ ഡിസംബർ 10 വരെയാണ് വൈദ്യുതോൽപ്പാദനം പൂർണ്ണമായും നിർത്തിവെക്കുന്നത്. അഞ്ച്, ആറ് നമ്പര്‍ ജനറേറ്ററുകളിലെ പ്രധാന വാൽവുകളിലെ (മെയിൻ ഇന്‍ടെയ്ക്ക് വാല്‍വ്-എംഐവി) ചോർച്ച പരിഹരിക്കാനാണ് അറ്റകുറ്റപ്പണി.
ടെയിൽ റോസ് കനാൽ വഴി വെള്ളം ഒഴുകിയെത്തുന്ന അളവ് കുറയുമെങ്കിലും, പെൻസ്റ്റോക്ക് ഡ്രെയിനിങ് നടക്കുന്നതിനാൽ കനാലിലെ ജലനിരപ്പ് എപ്പോൾ വേണമെങ്കിലും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കനാലിൽ പ്രവേശിക്കുന്നത് അപകടമാണെന്നും ചീഫ് എന്‍ജിനിയര്‍ വിജു രാജന്‍ ജോണ്‍ അറിയിച്ചു. ഈ അറ്റകുറ്റപ്പണികൾ സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ബാധിക്കില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.
കഴിഞ്ഞ മാർച്ചിലാണ് അഞ്ച്, ആറ് ജനറേറ്ററുകളിലെ പ്രധാന വാൽവുകളിൽ ചോർച്ച കണ്ടെത്തിയത്. ജൂലൈയിൽ അറ്റകുറ്റപ്പണികൾക്കായി നിലയം അടച്ചിടാൻ തീരുമാനിച്ചെങ്കിലും കനത്ത മഴ കാരണം അത് നടന്നില്ല. ജനറേറ്ററുകളുടെ പ്രവർത്തനം പൂർണ്ണമായി നിർത്തിയ ശേഷം ഓരോ വാൽവ് വീതം ക്രയിൻ ഉപയോഗിച്ച് മാറ്റിയ ശേഷമേ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കൂ. ഇതിനാലാണ് ഒരു മാസം സമയം എടുക്കുന്നത്.
വൈദ്യുതി നിലയത്തിലെ ജീവനക്കാർക്ക് പുറമെ, പുറത്തുനിന്നുള്ള വിദഗ്ധരും ഈ ജോലികൾക്കായി ഉണ്ടാകും. ഒരു മാസത്തിനുള്ളിൽ തകരാറുകൾ പരിഹരിച്ച് ജനറേറ്ററുകൾ വീണ്ടും പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ഈ അറ്റകുറ്റപ്പണികൾ ബാധിക്കില്ലെന്ന് വൈദ്യുതി ബോർഡ് ജനറേഷൻ ചീഫ് എന്‍ജിനിയര്‍ വ്യക്തമാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ കേരളം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വൈദ്യുതി നൽകിയിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ അവർ കേരളത്തിന് വൈദ്യുതി തിരികെ നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് പീക്ക് ടൈമിൽ ദിവസവും 600 മെഗാവാട്ട് വൈദ്യുതി മാത്രമേ എടുക്കാറുള്ളൂ. ഈ അളവിലുള്ള വൈദ്യുതി തിരികെ ലഭിക്കാൻ നേരത്തേതന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിലെ നീരൊഴുക്ക് കണക്കിലെടുക്കുമ്പോൾ, വൈദ്യുതോൽപ്പാദനം നിർത്തിവെച്ചാലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിക്ക് മുകളിൽ ഉയരില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ അണക്കെട്ടിൽ 2385.8 അടി വെള്ളമാണുള്ളത്.







