സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് പരാതിയിൽ നേമം സർവീസ് സഹകരണ ബാങ്കിൽ ഇ ഡി റെയ്ഡ്. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. പ്രദേശത്ത് നാളുകളായി നിക്ഷേപകരുടെ കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ പ്രദീപ് കുമാർ, മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍ എന്നിവർ അറസ്റ്റിലായിരുന്നു.
34.26 കോടി രൂപ വായ്പനല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ. മുന്‍ സെക്രട്ടറിമാരായ എസ് ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെയും എ ആര്‍ രാജേന്ദ്ര കുമാര്‍ 31.63 കോടി രൂപയുടെയും എസ് എസ് സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തുവന്നിരുന്നു.







