ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുടി കിട്ടിയാല്‍ എന്തു ചെയ്യും? ചിലര്‍ ആ ഭക്ഷണമേ വേണ്ടായെന്ന് വയ്ക്കും. ചിലരാകട്ടെ ഭക്ഷണം നല്‍കിയ ആളെ മുട്ടന്‍ തെറി വിളിക്കും. മറ്റു ചിലരാവട്ടെ അത് മാറ്റി വീണ്ടും കഴിക്കും. എന്നാല്‍ പറന്നുകൊണ്ടിരിക്കെ വിമാനത്തുള്ളില്‍ വച്ചാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെങ്കിലോ?
എയര്‍ ഇന്ത്യവിമാനത്തില്‍ യാത്ര ചെയ്യവേ ഒരു യാത്രക്കാരന് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായി. അയാള്‍ 23 വര്‍ഷമായി നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരിക്കുന്നത്.
സംഭവം ഇങ്ങനെ
സംഭവം നടക്കുന്നത് 2002 ലാണ്. കൃത്യമായി പറഞ്ഞാല്‍ ജൂലൈ 26. കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ ഐ. സി 574 വിമാനം. ഇതില്‍ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദര പരിപൂര്‍ണത്തിനാണ് സീല്‍ ചെയ്‌ത ഭക്ഷണ പായ്‌ക്കറ്റില്‍ നിന്ന് മുടി ലഭിച്ചത്. ഭക്ഷണം കഴിച്ച ഇയാള്‍ക്ക് വറയു വേദനയും ഛര്‍ദിയും അനുഭവപ്പെട്ടു.
വിമാനത്തില്‍ വച്ചു തന്നെ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ഇത് ശ്രദ്ധിച്ചില്ല. വിമാനം നിലം തൊട്ടയുടനെ ഇയാള്‍ എയര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കി. പിന്നീട് നിയമപരമായി നോട്ടീസ് അയക്കുകയും 11 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്‌തു.
എന്നാല്‍ എയര്‍ ഇന്ത്യയാവട്ടെ ഈ വിഷയത്തില്‍ ഖേദം പ്രകടപ്പിക്കുകയും ചെയ്‌തു. സുന്ദര പരിപൂര്‍ണം ഇതൊകൊണ്ടൊന്നും വിട്ടില്ല. കാര്യങ്ങള്‍ മദ്രാസ് ഹൈക്കോടതി വരെ എത്തി. ഭക്ഷണം വാങ്ങിയത് ഹോട്ടലില്‍ നിന്നാണെന്നും മുടി വീണതിന് കാരണം അടുത്ത് ഇരുന്നിരുന്ന യാത്രക്കാരനായിരിക്കാമെന്ന വിചിത്ര വാദങ്ങളുമായി എയര്‍ ഇന്ത്യ കോടതിയിലെത്തി. എന്നാല്‍ ഈ വാദങ്ങളൊക്കെ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്‌തു. 23 വര്‍ഷത്തെ നിയമ പോരാട്ടത്തില്‍ 35,000 രൂപ നഷ്‌ട പരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ശുചിത്വം ഉറപ്പാക്കണം
ഭക്ഷണത്തിന് പുറത്ത് കരാര്‍ നല്‍കിയാലും ശുചിത്വം ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം എയര്‍ ഇന്ത്യയ്ക്കാണെന്ന് കോടതി ചൂണ്ടികാണിച്ചു. യാത്രക്കാര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഭക്ഷണത്തിനുള്ള പണം കൂടി നല്‍കുന്നുണ്ട്. അതുകൊണ്ട് കാറ്ററിംഗ് സ്ഥാപനത്തിന്‍റെ വീഴ്‌ചയ്ക്ക് വിമാനക്കമ്പനികളും ഉത്തരവാദികളാണെന്ന് കോടതി നീരീക്ഷിച്ചു.
കേസില്‍ വാദം കേട്ടിരുന്ന വിചാരണ കോടതി നേരത്തെ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം വിധിച്ചിരുന്നു. അതേസമയം യാത്രക്കാരന് ശാരിരികമായ നഷ്‌ടം സാധിക്കാത്തതിനാലും നിയമനടപടികള്‍ക്ക് വേണ്ടി ചെലവായി കണക്കാക്കിയും നഷ്‌ടപരിഹാര തുക 35,000 രൂപയാക്കി കുറച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഭാവിയില്‍ ഇത്തരം അശ്രദ്ധകള്‍ ഉണ്ടാവാതിരിക്കാന്‍ ഇതൊരു പാഠമാകണമെന്നും കോടതി വ്യക്തമാക്കി.







