തിരുവനന്തപുരം: കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക. കേന്ദ്ര റെയിവേ മന്ത്രി അശ്വനി വൈഷ്ണവ് തന്റെ എക്‌സ് പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നവംബർ പകുതിയോടെ സർവ്വീസ് ആരംഭിക്കും. കേന്ദ്ര റെയിൽ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.കേരളത്തിന് മൂന്നാമത് വന്ദേഭാരത് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ വന്ദേഭാരത് അനുവദിച്ച കാര്യം രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്.
നിരവധി മലയാളികൾ താമസിക്കുന്ന ബംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ എന്നത് ദീർഘനാളായി കേരളം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പരിമിതമായ ട്രെയിൻ സർവ്വീസുകൾ മാത്രമാണ് നിലവിൽ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ളത്.
ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പലപ്പോഴും ഉത്സവ സീസണുകളിൽ ടിക്കറ്റ് കിട്ടാറില്ലെന്നും പരാതികൾ ഉണ്ടായിരുന്നു. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.
പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. നിലവിൽ തിരുവനന്തപുരം-മംഗലാപുരം പാതയിലാണ് കേരളത്തിൽ നിന്നുള്ള വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്. കോട്ടയം വഴിയുള്ള വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയും ആലപ്പുള വഴിയുള്ള ട്രെയിൻ മംഗലാപുരം വരെയുമാണ് സർവ്വീസ് നടത്തുന്നത്.






