തമിഴ് സിനിമാനടനും ഹാസ്യകലാകാരനുമായ റോബോ ശങ്കര്‍ കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയിലാണ് മരിച്ചത്. മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്.
സ്റ്റാര്‍ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.
ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ടെലിവിഷന്‍ താരം പ്രിയങ്കയാണ് ഭാര്യ. മകള്‍ ഇന്ദ്രജ സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ റോബോ ശങ്കറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു രംഗത്ത് എത്തി







