കേരളത്തിന്‍റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് ആവേശത്തുടക്കം; ഉദ്ഘാടനം മോഹൻലാൽ

0
110

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടും, 7.30നാണ് മത്സരം. വൈകീട്ട് 6.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ നിര്‍വഹിക്കും. 50 കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്‍റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറും. കൊച്ചി ബ്ളൂ ടൈഗേഴ്‌സിനായി ഇന്ത്യൻ താരം സഞ്ജു സാംസൺ കളത്തിലിറങ്ങും.

മത്സരം കാണാന്‍ നാല് വഴികള്‍

ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ നേരിട്ടെത്തി മത്സരം കാണാം. സ്റ്റേഡിയത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് മുഴുവൻ മത്സരങ്ങളും ഏഷ്യാനെറ്റ് പ്ലസ് വഴി വിദേശത്തും മലയാളം കമന്‍ററിയുടെ പശ്ചാത്തലത്തിൽ ടെലിവിഷനിലൂടെ ആസ്വദിക്കാം. സ്റ്റാർ സ്‌പോർട്‌സിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും മത്സരങ്ങൾ കാണാം. കഴിഞ്ഞ സീസണിൽ 2.04 കോടി പേരാണ് ടിവി ചാനലുകളിലൂടെയും ഒടിടിയിലും തത്സമയം കളി കണ്ടത്. ഡിആർഎസ് റിവ്യൂ സംവിധാനം ഇത്തവണയുണ്ടാകും.

മത്സരക്രമം ഇങ്ങനെ

ഫൈനലുൾപ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക. ഓരോ ടീമും ലീഗ് റൗണ്ടിൽ രണ്ടുതവണ വീതം ഏറ്റുമുട്ടും. എല്ലാ ദിവസവും ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും രണ്ടാമത്തെ മത്സരം വൈകീട്ട് 6.45-നും നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ സെപ്തംബര്‍ നാലിന് അവസാനിക്കും. രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും 5ന് നടക്കും. സെപ്തംബര്‍ ആറിന് വൈകീട്ട് 6.45ന് കലാശപ്പോര് നടക്കും.

കെസിഎല്‍ ടീം ക്യാപ്റ്റൻമാർ

കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്- രോഹൻ കുന്നുമ്മൽ. തൃശ്ശൂർ ടൈറ്റൻസ്- സിജോമോൻ ജോസഫ്. കൊച്ചി ബ്ളൂ ടൈഗേഴ്‌സ്- സാലി സാംസൺ. ആലപ്പി റിപ്പിൾസ്- മുഹമ്മദ് അസ്ഹറുദ്ദീൻ. ഏരീസ് കൊല്ലം സെയിലേഴ്‌സ്- സച്ചിൻ ബേബി. ട്രിവാൻഡ്രം റോയൽസ്- കൃഷ്ണപ്രസാദ്.

സമ്മാനത്തുക 30 ലക്ഷം രൂപ

കെസിഎൽ ചാംപ്യൻമാർക്ക് ട്രോഫിക്കൊപ്പം 30 ലക്ഷം രൂപയാണു സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് 20 ലക്ഷവും 2 സെമി ഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം വീതവും ലഭിക്കും. വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here