കിണറിലെ വെള്ളത്തില്‍ അമീബ, കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം

0
44

കിണറിലെ വെള്ളത്തിൽ നിന്നാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിന് രോഗം പിടിപ്പെട്ടത് എന്നാണ് സ്ഥിരീകരണം.

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് വലിയ ആശങ്കയായി. ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാൽപതുകാരനുമാണ് രോഗം സ്ഥിരീകരിച്ചിത്. ഇരുവരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കിണറിലെ വെള്ളത്തിൽ നിന്നാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിന് രോഗം പിടിപ്പെട്ടത് എന്നാണ് സ്ഥിരീകരണം. ചതുപ്പ് നിലത്തോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണർ വെള്ളം വറ്റിച്ച് ക്ലോറിനേഷൻ നടത്തും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. കുളങ്ങൾ, കിണറുകൾ എന്നിവയിലെ സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നുണ്ടെന്ന് ഡിഎംഒ കെ കെ രാജറാം അറിയിച്ചു. വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

അടുത്തിടെ താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പത് വയസുകാരിയായ അനയ മരിച്ചിരുന്നു. അനയയുടെ സഹോദരങ്ങളും അച്ഛൻ്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പരിശോധനയിൽ വൈറൽ പനി മാത്രമാന്ന് ഇവർക്കെല്ലാം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

97 ശതമാനം മരണ നിരക്കുള്ള രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. ഇതിനകം കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികളും ഒരു യുവതിയും മരണത്തിന് കീഴടങ്ങിയിരുന്നു. ജ്വരം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ തിക്കോടി സ്വദേശി അഫ്‌നാന്‍ ജീവിതത്തിലേക്ക് വന്നത് രാജ്യത്തെ ആദ്യത്തെ സംഭവമായിരുന്നു.

​’തലച്ചോറ് ഭക്ഷിക്കുന്ന അമീബ’ എന്നറിയപ്പെടുന്ന നെയ്ഗ്ലെരിയ ഫൗളേറി (Naegleria fowleri) എന്ന ഏകകോശ ജീവി മൂലം തലച്ചോറിൽ ഉണ്ടാകുന്ന അണുബാധയാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത കുളങ്ങൾ, കനാലുകൾ, സ്വിമ്മിങ് പൂളുകൾ തുടങ്ങിയ ഇടങ്ങളിൽ ഇവയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.

മലിനമായ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗാണുക്കൾ തലച്ചോറിൽ എത്തുന്നത്. വെള്ളം കുടിക്കുന്നത് വഴി രോഗം വരില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.​ അമീബ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 9 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.​

LEAVE A REPLY

Please enter your comment!
Please enter your name here