തിരുവനന്തപുരം: കേരളത്തിൻ്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണായക ചുവടുവയ്പ്പായി മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നാടിന് സമർപ്പിച്ചുകൊണ്ടുള്ള ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്.
റോഡ് ഷോയ്ക്ക് ശേഷം വേദിയിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരും ഈ സുപ്രധാന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ബിജെപിയുടെ രാഷ്ട്രീയ വിജയവും വികസന അജണ്ടയും മുൻനിർത്തിയുള്ള പ്രസംഗത്തിനായാണ് പ്രവർത്തകർ കാത്തിരിക്കുന്നത്.
ട്രെയിൻ ഫ്ലാഗ് ഓഫിന് പുറമെ മറ്റ് ചില വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പിഎം സ്വനിധി വായ്പാ വിതരണവും സിഎസ്ഐആർ – എൻഐഐഎസ്‌ടി (CSIR-NIIST) ടെക്നോളജി ഹബ്ബിൻ്റെ ശിലാസ്ഥാപനവും വേദിയിൽ വച്ച് പ്രധാനമന്ത്രി നിർവഹിച്ചു.
പുതിയ സർവീസുകൾ ഇങ്ങനെ
തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകളും തൃശൂർ – ഗുരുവായൂർ പാസഞ്ചറുമാണ് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്ന് ചെന്നൈ താംബരം, ഹൈദരാബാദിലെ ചെർലാപ്പള്ളി എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വഴി മംഗളൂരു ജംക്‌ഷനിലേക്കുമാണ് പുതിയ അമൃത് ഭാരത് സർവീസുകൾ ആരംഭിക്കുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വേഗമേറിയ യാത്ര സാധ്യമാക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിൻ്റെ വടക്ക് – തെക്ക് ഗതാഗതത്തിന് വലിയ ആശ്വാസമാകും.
താംബരം, മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ തിരുവനന്തപുരം സെൻട്രലിൽ നിന്നും തിരുവനന്തപുരം – ചെർലാപ്പള്ളി അമൃത് ഭാരത് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ നിന്നുമാണ് ഉദ്ഘാടന സർവീസ് നടത്തുന്നത്.
സൗകര്യങ്ങൾ
യാത്രക്കാർക്കായി മികച്ച സൗകര്യങ്ങളാണ് ഈ ട്രെയിനുകളിൽ ഒരുക്കിയിട്ടുള്ളത്. പതിനൊന്ന് ജനറൽ കോച്ചുകളും എട്ട് സ്ലീപ്പർ കോച്ചുകളും വീതമാണ് ഇവയ്ക്കുള്ളത്. 1740 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയും. മികച്ച ഇൻ്റീരിയർ, ജനറൽ കോച്ചുകളിലും കുഷ്യൻ സീറ്റുകൾ, സിസിടിവി കാമറകൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്.







