കൊച്ചി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡി (കെഎംആർഎൽ) ൻ്റെ നീക്കത്തിനെതിരെ എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ. ഇടപ്പള്ളി മുതൽ പേട്ട വരെയുള്ള മെട്രോ സ്റ്റേഷനുകളുടെ മീഡിയനിൽ ടൈൽ പാകാനുള്ള തീരുമാനത്തിനെതിരെയാണ് എതിർപ്പ്. കെഎംആർഎൽ അധികൃതർ തീരുമാനം പിൻവലിക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. മീഡിയനുകളുടെ നവീകരണത്തിനായി കെഎംആർഎൽ ടെൻഡർ പുറപ്പെടുവിച്ചതോടെയാണ് വിവിധ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയത്.
മെട്രോ വയഡക്ടിന് താഴെയുള്ള മീഡിയനുകൾ നിരപ്പാക്കി ടൈൽ പാകി റെയ്‍ലിങ് സ്ഥാപിക്കുന്നതിനാണ് കെഎംആർഎൽ ടെൻഡർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇടപ്പള്ളിയിൽനിന്ന് പേട്ട വരെയുള്ള മീഡിയനുകളാണ് നവീകരിക്കുന്നത്. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിവിധ പരിസ്ഥിതി സംഘടനകൾ കെഎംആർഎല്ലിൻ്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ, പെരിയാർ ആൻ്റി പൊല്യൂഷൻ കമ്മിറ്റി, ഗാന്ധി പീസ് ഫൗണ്ടേഷൻ, എൻവയോൺമെൻ്റൽ കൾചറൽ കളക്ടീവ്, സോഷ്യൽ അസോസിയേഷൻ ഫോർ ഫോറസ്റ്റ് ആൻ്റ് എൻവയോൺമെൻ്റ്, എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി, പെരിയാർ പ്രൊട്ടക്ഷൻ കൗൺസിൽ, സർവോദയ മണ്ഡലം, എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
ആലുവ മുതൽ പേട്ട വരെയുള്ള മെട്രോ റെയിൽ നിർമാണത്തിനായി മരങ്ങൾ മുറിച്ചപ്പോൾ പരിസ്ഥിതി പ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും മീഡിയനുകൾ ചെടികൾ കൊണ്ട് മനോഹരമാക്കുമെന്നും അന്നത്തെ മെട്രോ അധികൃതർ വാഗ്ദാനം ചെയ്തിരുന്നതായി സംയുക്ത പ്രസ്താവനയിൽ പറയുന്നു. ടൈൽ പാകാനുള്ള നീക്കത്തിൽനിന്ന് പിന്മാറി മീഡിയനുകൾ കൂടുതൽ ചെടികളും പച്ചപ്പും കൊണ്ട് നിറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. അതേസമയം പരിസ്ഥിതി സംഘനകൾ രംഗത്തെത്തിയതിൽ കെഎംആർഎൽ പ്രതികരിച്ചിട്ടില്ല.
അതേസമയം കൊച്ചി നേരിടുന്ന നിരവധി പ്രശ്‌നങ്ങളുടെ പരിഹാരത്തിനൊപ്പം നഗര ഗതാഗതത്തിൽ മറ്റൊരു പുതിയ മാതൃകയ്ക്കും ടൂറിസം വികസനത്തിനും തുടക്കം കുറിയ്ക്കുകയാണ് കൊച്ചി മെട്രോ. നഗര വികസനത്തിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുന്ന പരിഷ്‌കരിച്ച കനാൽ നവീകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെയാണ് കൊച്ചി മെട്രോയുടെ നീക്കം. 3716.10 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്.