പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും ചെയ്തതായി അറിവില്ലെന്ന മൈത്രേയന്റെ പരാമർശം വലിയ രീതിയിലുള്ള ചർച്ചകള്‍ക്കും വിമർശനങ്ങള്‍ക്കുമാണ് ഇടയാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങവെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മൈത്രേയന്റെ വിവാദ പരാമർശം. സിനിമാ പ്രേമികള്‍ ഒന്നടങ്കം രൂക്ഷമായ ഭാഷയില്‍ പരാമർശത്തെ നേരിട്ടുകൊണ്ടിരിക്കുന്നതിന് ഇടയില്‍ ഇപ്പോഴിതാ പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മൈത്രേയന്‍.
‘പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും ചെയ്തതായി അറിവില്ല’ എന്ന പ്രസ്താവന തന്റെയാണെങ്കിലും ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
ബഹുമാനപൂർവ്വം പ്രിഥ്വിരാജിന്, മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്.’ മൈത്രേയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എമ്പുരാൻ സിനിമ കാണാൻ പോകണമെന്ന് തോന്നിയിട്ടില്ലെന്നും മോഹൻലാലിന് വേണ്ടി ഉണ്ടാക്കുന്ന സിനിമകളാണെന്ന് ചിലതിന്റെ പരസ്യം കാണുമ്പോൾ തന്നെ മനസിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മോഹൻലാലിന്റെയോ മമ്മൂട്ടിയുടേയോ സിനിമ കാണാൻ ഞാൻ പോകാറില്ല. സിനിമകളെ കുറിച്ച് ആളുകൾ ഡിസ്കസ് ചെയ്യുകയും പറയുകയും ചെയ്യുമ്പോഴാണ് അത് കാണണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കു. പോസ്റ്റർ കണ്ട് സിനിമയ്ക്ക് പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറഞ്ഞെങ്കിലും സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ നിന്നും മൈത്രേയനെതിരായ വിമർശനം തുടരുകയാണ്. അതിന് ഇടയില്‍തന്നെ ചിലരെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ‘പൃഥ്വിരാജ് അഭിനയിച്ചതും നിർമ്മിച്ചതും സംവിധാനം ചെയ്തതും കൂടുതലും കൊമേർസിയൽ പടങ്ങളാണ്. പണ്ടൊക്കെ അരവിന്ദനും അടൂർ ഗോപാലകൃഷ്ണനും മറ്റും കലാമൂല്യമുള്ള സിനിമകൾ എടുത്തിരുന്നു. അത്തരം സിനിമകൾ ഇപ്പോൾ അധികം ഇല്ല. സിനിമയെ ഒരു ബിസിനസായി കാണുന്ന സിനിമാക്കാരും പ്രേക്ഷകരും ഉണ്ട്. അത് തെറ്റല്ല.’ എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്