ബജറ്റ് സമ്മേളനം ആരംഭിച്ചു; വികസിത ഭാരതത്തിന് വഴിയൊരുക്കുന്നതായിരിക്കും ബജറ്റെന്ന് പ്രധാനമന്ത്രി

0
32

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ 2025 ലോക്സഭയിലും രാജ്യസഭയിലും വെവ്വേറെ അവതരിപ്പിക്കും. നേരത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

2047 ഓടെ വികസിത ഭാരതത്തിന് വഴിയൊരുക്കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ബജറ്റാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ യുവാക്കള്‍ക്ക് വലിയ ശ്രദ്ധ നല്‍കുമെന്നും മോദി വാഗ്ദാനം ചെയ്തു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്‍ എന്നിവയിലേക്ക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

‘ഈ പാര്‍ലമെന്റിന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75 വര്‍ഷം ആഘോഷിച്ചു, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ 75 വര്‍ഷത്തെ യാത്ര പൂര്‍ത്തിയാക്കി. എല്ലാ ജനങ്ങളുടെയും പേരില്‍ ബാബാസാഹെബ് അംബേദ്കറിനും ഭരണഘടനാ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു,’ ദ്രൗപതി മുര്‍മു പറഞ്ഞു.

മൂന്ന് കോടിയില്‍ അധികം കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി രാഷ്ട്രപതി പറഞ്ഞു. ഇടത്തരക്കാരുടെ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീശാക്തീകരണത്തില്‍ രാജ്യം കുതിക്കുകയാണ് എന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഇന്ന് സ്ത്രീകള്‍ വന്‍തോതില്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും പോലീസില്‍ ചേരുന്നതും രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ചേരുന്നതും കാണാന്‍ കഴിയും. നമ്മുടെ പെണ്‍മക്കള്‍ ഒളിമ്പിക്സ് മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നു,’ മുര്‍മു പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ എല്ലാ മേഖലയിലും മഹത്വം കൊണ്ടുവരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സൈബര്‍ സുരക്ഷയില്‍ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്.. ഡിജിറ്റല്‍ തട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡീപ്‌ഫേക്ക് എന്നിവ സാമൂഹികവും സാമ്പത്തികവും ദേശീയവുമായ സുരക്ഷയ്ക്ക് ഗുരുതരമായ വെല്ലുവിളികളാണ് എന്നും രാഷ്ട്രപതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here