ഗവിയിലെ ജൈവവൈവിധ്യ പരിപാലനം വിദേശ കമ്പനിക്ക് നൽകാൻ നീക്കം; ശുപാർശ വനംവകുപ്പിനു മുമ്പാകെ….
പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം.ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയുടെ പരിപാലനമാണ് കാർബൺ ന്യൂട്രൽ പദ്ധതി എന്നപേരിൽ അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കുന്നത്.
വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും. കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാ(സി.എസ്.ആർ.)ഫണ്ടിൽനിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം 15 വർഷത്തേക്ക് വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ.50 വർഷത്തേക്കായിരുന്നു ഉദ്ദേശിച്ചതെങ്കിലും വകുപ്പിൽ ഇതുസംബന്ധിച്ചു എതിരഭിപ്രായം വന്നതു മൂലമാണ് 15 വർഷമാക്കിയത്.നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് വിവരം.