മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി.

0
20

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി. ഒന്നര വർഷത്തോളം ഈ പറയുന്ന ഭീഷണിക്ക് കീഴിലാണ് താൻ താമസിച്ചതെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കാർട്ടൂൺ കഥാപാത്രം പറയുന്നതുപോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നതെന്നും ജസ്റ്റിസ് ഋഷികേശ് റോയ് നിരീക്ഷിച്ചു. അണക്കെട്ടിൻ്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്‍വി ഭാട്ടി എന്നിവരുൾപെട്ട രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അണക്കെട്ട് സുരക്ഷാ ഭീഷണി നേരിടുന്നുവെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് നിരീക്ഷിച്ചത്. പ്രശസ്ത കാർട്ടൂണായ ആസ്ട്രിക്‌സ് ആൻഡ് ഒബ്ലിക്‌സിലെ കഥാപാത്രം ആകാശം ഇടിഞ്ഞ് വീഴുമെന്ന് ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണിയെന്നും കോടതി പറഞ്ഞു.

കാലവ‍ർഷം ഉടൻ വരുമെന്നും ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്നുമായിരുന്നു അഭിഭാഷകൻ്റെ വാദം. എന്നാൽ, അണക്കെട്ട് ഇതുവരെ എത്ര മൺസൂൺ നേരിട്ടിട്ടുണ്ടെന്ന് രണ്ടംഗ ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. ഇതിന് മറുപടിയായി, അണക്കെട്ടിന് 100 വർഷത്തിലേറെ പഴക്കമുണ്ടെന്നും നിരവധി കാലവർഷത്തെ അതിജീവിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. 135 വ‍ർഷം മുൻപ് പണിത മുല്ലപ്പെരിയാ‍ർ അണക്കെട്ട് ഇത്രയും വർഷം അതിജീവിച്ചുവെന്നും അതിന് അണക്കെട്ട് നിർമിച്ചവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

അണക്കെട്ട് തകർന്നാൽ 15 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുമെന്നും വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അഭിഭാഷകൻ വാദം തുട‍ർന്നു. വ‍ർഷങ്ങളായി അണക്കെട്ട് തകരുമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നതെന്നും അണക്കെട്ട് അതിൻ്റെ ആയുസ്സ് രണ്ടുതവണ പിന്നിട്ടുവെന്നും കോടതി നിരീക്ഷിച്ചു. ഒന്നരവർഷം താൻ ആ ഭീഷണിക്ക് കീഴിലാണ് ജീവിച്ചതെന്നും ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ മൂന്നംഗ ബെഞ്ചിൻ്റെ പരിഗണനയിലാതിനാൽ മുഴുവൻ ഹർജികളും മൂന്നംഗ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്‍വി ഭാട്ടി എന്നിവരുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഇതേ തുട‍ർന്ന് ഡോ. ജോ ജോസഫിൻ്റെ ഹർജിയും മൂന്നംഗ ബെഞ്ചിന് വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here