സന്നിധാനം: ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ജനുവരി 20ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു.
തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് കൈമാറി. മാസപൂജകൾക്കുള്ള ചെലവിനായി പണക്കിഴിയും നൽകി. തുടർന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. ജനുവരി 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും.
അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീർത്ഥാടനകാലം സാക്ഷ്യം വഹിച്ചത്. ദേവസ്വം ബോർഡിൻ്റെ പ്രാരംഭ കണക്കുകൾ പ്രകാരം 53 ലക്ഷത്തോളം ഭക്തജനങ്ങൾ ഈ തീർഥാടന കാലം ശബരിമല ദർശനം നടത്തിയിട്ടുണ്ട്.
മകരവിളക്ക് തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്നലെ വൈകീട്ട് മാളികപ്പുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നിരുന്നു. വൈകിട്ട് അഞ്ചിന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കി. ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും ദേവസത്തിൻ്റെ പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെയാണ് ഗുരുതി ചടങ്ങുകൾക്ക് തുടങ്ങിയത്.
മകരസംക്രമത്തിന്റെ ആറാം നാളിലാണ് പ്രകൃതിയുടെ ചൈതന്യമായ ഭദ്രകാളിക്ക് ഗുരുതി നടത്തിവരുന്നത്. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഗുരുതി ചടങ്ങിന്. ആദ്യത്തെ ചടങ്ങ് കാണാൻ മാത്രമേ ഭക്തജനങ്ങൾക്ക് കഴിയുകയുള്ളു. രണ്ടാമത്തെ ചടങ്ങ് മണിമണ്ഡപത്തിനുള്ളിൽ രാജപ്രതിനിധികളുടെ മാത്രം സാന്നിധ്യത്തിലാണ് നടക്കുക. റാന്നി കുന്നയ്ക്കാട്ട് കുടുംബാഗങ്ങളായ കുറുപ്പന്മാർക്കാണ് ഗുരുതി ചടങ്ങ് നടത്താനുള്ള അവകാശം. അജിത്ത് ജനാർദ്ദന കുറുപ്പ് , രതീഷ് അയ്യപ്പ കുറുപ്പ് , ജയകുമാർ ജനാർദ്ദന കുറുപ്പ് എന്നിവരാണ് ഗുരുതി ചടങ്ങുകൾ നടത്തിയത്.