ക്വാറികള്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് നിർത്തിവെച്ച് റവന്യൂ വകുപ്പ്. സര്‍ക്കാര്‍ ഭൂമിയില്‍ ഖനനം അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ വേണമെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്. വിഴിഞ്ഞം തുറമുഖത്തിനായി അദാനി പോര്‍ട്സിന് അനുവദിച്ചിട്ടുള്ള ഖനനത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമിയിലെ ഖനനത്തിന് വ്യക്തമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും ഇപ്പോഴില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ കണ്ടെത്തല്‍. ഇതോടെ എന്‍.ഒ.സി നല്‍കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. നിബന്ധനയില്ലാതെ ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് ഖനനാനുമതി നല്‍കുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്. ഒരു സ്ഥലത്ത് ഖനനം സാധ്യമാണോ എന്ന് ആദ്യം വിലയിരുത്തണം. ഖനനം ആരംഭിച്ചാല്‍ അത് സമീപ പ്രദേശങ്ങളെയും താമസക്കാരെയും പ്രതികൂലമായി ബാധിക്കുമോ എന്നും പരിശോധിക്കണം.
കൂടാതെ ഖനനം ആരംഭിച്ചാല്‍ കൃത്യമായ നിയന്ത്രണങ്ങളും ആവശ്യമാണ്. ഇത് ഉൾപ്പെടുത്തിക്കൊണ്ടാവും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിബന്ധനകള്‍ കൊണ്ടുവരിക. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി പോര്‍ട്ടിന് അനുവദിച്ച ക്വാറികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രാധാന്യവും സര്‍ക്കാരും അദാനിയും ഉണ്ടാക്കിയ ധാരണയും കണക്കിലെടുത്താണ് തീരുമാനം.
ക്വാറികൾ ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ അകലെ ആയിരിക്കണം എന്ന ഹരിത ട്രിബ്യുണൽ ഉത്തരവ് പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഇത് നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഭൂമിയിലെ ഖനനത്തിന് മാനദണ്ഡം നിശ്ചയിക്കാനുള്ള നീക്കം.