വത്തിക്കാൻ : ശ്രീനാരായണഗുരുവിന്റെ ഓർമ്മയിൽ ”സര്‍വമത സമ്മേളന” ത്തിന്റെ ഒന്നാം ശതാബ്ദിയനുസ്മരണത്തിന്റെ ഭാഗമായി ”ശ്രീനാരായാണ ധര്‍മ്മ സംഘം ട്രസ്റ്റ്” വത്തിക്കാന്‍ മതാന്തര സംഭാഷണ കാര്യാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയിരുന്ന സംഘത്തെ, ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ സ്വീകരിച്ചു സംസാരിച്ചു.
ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം എന്ന പ്രസിദ്ധ കൃതിയുടെ ഇറ്റാലിയന്‍ പരിഭാഷ ഈ സമ്മേളനത്തില്‍ ആലപിച്ചു.
ആദരവ്, ഔന്നത്യം, സഹാനുഭൂതി, അനുരഞ്ജനം, സാഹോദര്യ ഐക്യദാര്‍ഡ്യം എന്നിവയടങ്ങിയ സംസ്‌കാരം ഊട്ടിവളര്‍ ത്തുന്നതിനായി, വിവിധ മതപാരമ്പര്യങ്ങളുടെ അനുയായികളായ നാമെല്ലാവരും സന്മനസ്സുള്ള സകലരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യക്തിവാദത്തിന്റെയും, മാറ്റിനിർത്തലിന്റെയും, നിസ്സംഗതയുടെയും, അക്രമത്തിന്റെയും സംസ്‌കാരത്തെ കീഴടക്കാൻ ഈ മനോഭാവംകൊണ്ട് നമുക്ക് സാധിക്കുമെന്നും പാപ്പ പറഞ്ഞു.
ജാതി, മത, സംസ്‌കാര ഭേദമന്യേ എല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശം നല്കിക്കൊണ്ട്, സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആധ്യാത്മികാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമാണ് ശ്രീനാരായണഗുരു. ആര്‍ക്കുമെതിരെ ഒരു തരത്തിലും ഒരു തലത്തിലും വിവേചനം അരുത് എന്ന് ശ്രീനാരായണഗുരു ഊന്നിപ്പറഞ്ഞിരുന്നു. ജനതകള്‍ ക്കും രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അസഹിഷ്ണുതയും വിദ്വേഷവും വര്‍ധിച്ചുവരുന്നതിന് നാം സാക്ഷികളാകുന്ന ഒരു ലോകത്തില്‍ ഗുരുവിന്റെ സന്ദേശം എറ്റവും പ്രസക്തമാണ്.
ദൗര്‍ ഭാഗ്യവശാല്‍, മത-വര്‍ഗ-വര്‍ണ്ണ- ഭാഷ-സാമൂഹ്യാവസ്ഥ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, മാറ്റിനിർത്തലുകൾ, പിരിമുറുക്കങ്ങള്‍, അക്രമങ്ങള്‍ എന്നിവ വിശിഷ്യ, പാവപ്പെട്ടവരും പ്രതിരോധിക്കാന്‍ കഴിയാത്തവരും ശബ്ദരഹിതരുമായവര്‍ക്ക്, ദൈനംദിന അനുഭവങ്ങളായിക്കൊണ്ടിരിക്കുന്നെന്ന് – പാപ്പ വിശദീകരിച്ചു.
ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചിരിക്കുന്നത്, അവകാശങ്ങളിലും, കടമകളിലും ഔന്നത്യ, ത്തിലും തുല്യരായിട്ടാണെന്നും പരസ്പരം സഹോദരങ്ങളായി കരുതി സഹവര്‍ത്തിത്വത്തില്‍ ജീവിക്കണമെന്നും, അല്‍ അഷര്‍ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയ്യിബും താനും അബുദാബി യില്‍ വച്ച് 2019 ഫെബ്രുവരിയില്‍ ഒപ്പുവച്ച മാനവ സാഹോദര്യ രേഖയില്‍ വ്യക്തമാക്കിയിട്ടുള്ള തിനെക്കുറിച്ചും പാപ്പ സൂചിപ്പിച്ചു.
ഏകദൈവത്തിന്റെ മക്കളെന്ന നിലയില്‍ നാം പരസ്പരം സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും, സാഹോദര്യത്തിന്റെയും, ചേർത്തുനിർത്തലിന്റെയും, അരൂപിയില്‍, വൈവിധ്യങ്ങളെയും വ്യത്യാസ ങ്ങളെയും ആദരിക്കുകയും പരസ്പരം പരിപാലിക്കുകയും, അതുപോലെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ കാത്തുസൂക്ഷി ക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പ ഓർപ്പിച്ചു. മതാന്തരസംവാദത്തിനും, പരസ്പരം മനസ്സിലാക്കാനുമുള്ള എല്ലാവരുടെയും യത്‌നങ്ങള്‍ക്ക് പാപ്പ നന്ദി പ്രകാശിപ്പിക്കുകയും തന്റെ പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ചെയ്തു.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യ ക്ഷതയില്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തില്‍ നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാധ്യക്ഷന്‍ ഫാ. ഡേവിസ് ചിറമ്മേല്‍, പാണക്കാട് സാദിഖലി തങ്ങള്‍ തുടങ്ങിയവര്‍ കേരളത്തില്‍ നിന്നു പങ്കെടുത്തു.